
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ സ്തംഭനാവസ്ഥയിലാണെങ്കിലും നിലവിലെ വെടിനിർത്തൽ കരാർ വിജയകരമായി മുന്നോട്ട് പോകുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ച രാത്രി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.
പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ശക്തമായി തുടരുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇറാൻ്റെ സൈനിക ശക്തിയെ അമേരിക്ക തകർത്തുവെന്നും അവരുടെ നാവികസേന പൂർണ്ണമായും തകർക്കപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ, യുദ്ധത്തോടുള്ള നിലപാടിൻ്റെ പേരിൽ പോപ്പ് ലിയോ പതിനാലാമനെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇറാനെ പോലുള്ള രാജ്യങ്ങൾ ആണവായുധം കൈവശം വെക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് പറഞ്ഞു. ലോകത്തെ നശിപ്പിക്കാൻ ആണവായുധം നിർമ്മിക്കുന്നവർക്ക് ഒപ്പമല്ല മാർപ്പാപ്പ നിൽക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച ട്രംപിന്റെ യുദ്ധഭീഷണികളെ ‘അംഗീകരിക്കാനാവില്ല’ എന്ന് മാർപ്പാപ്പ പരസ്യമായി അപലപിച്ചിരുന്നു.
കൂടാതെ, ഏപ്രിൽ 3-ന് ഇറാനിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിൽ നിന്നും രക്ഷപ്പെട്ട യുഎസ് വ്യോമസേനാംഗങ്ങളെ പ്രസിഡന്റ് പ്രശംസിച്ചു. പൈലറ്റിനെ ഉടൻ തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും മറ്റൊരു ജീവനക്കാരൻ ഒരു ദിവസത്തിലധികം ഇറാനിൽ ഒളിച്ചു കഴിഞ്ഞ ശേഷമാണ് രക്ഷപ്പെട്ടത്. ഇരുവരും നിലവിൽ സുരക്ഷിതരാണെന്നും അവരുടെ ധീരതയിൽ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു.
Peace talks stalled; Trump says ceasefire is being respected















