വാഷിംഗ്ടൺ: ഇറാനിൽ ഭരണകൂടത്തിനെതിരെ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി മനുഷ്യാവകാശ സംഘടനയായ HRANA (Human Rights Activists News Agency) റിപ്പോർട്ട്. കഴിഞ്ഞ 15 ദിവസത്തിനിടെ കുറഞ്ഞത് 550 പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായാണ് ഇവരുടെ ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്ത 162 മരണങ്ങളിൽ നിന്ന് 550 ലേക്ക് മരണസംഖ്യ ഉയർന്നിട്ടുണ്ട്. ഇതിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നുവെന്നത് സംഭവത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.
ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ഇൻ ഇറാൻ (HRA) എന്ന സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ സ്കൈലർ തോംസൺ ആണ് ഈ കണക്കുകൾ സി.എൻ.എന്നിന് കൈമാറിയത്. ഇറാനിലുടനീളം സർക്കാർ ഇന്റർനെറ്റും ഫോൺ സേവനങ്ങളും നിരോധിച്ചിരിക്കുന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ മുകളിലാകാമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ഭയപ്പെടുന്നത്. പല മരണങ്ങളും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.
കഴിഞ്ഞ രണ്ട് ആഴ്ചയായി ഇറാനിലെ 31 പ്രവിശ്യകളിലും പ്രതിഷേധം പടർന്നിരിക്കുകയാണ്. സാമ്പത്തിക തകർച്ചയ്ക്കും മതപരമായ അടിച്ചമർത്തലുകൾക്കും എതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്.
അതേസമയം, പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും അല്ലാത്തപക്ഷം കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.














