
വാഷിംഗ്ടൺ/ടെഹ്‌റാൻ: സാമ്പത്തിക തകർച്ചയെത്തുടർന്ന് ഇറാനിൽ തുടരുന്ന സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്ക. ഇറാനിലെ ധീരരായ ജനങ്ങൾക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് സ്റ്റേറ്റ് സെക്രട്ടറി തന്‍റെ നിലപാട് വ്യക്തമാക്കിയത്. “അമേരിക്ക ഇറാനിലെ ധീരരായ ജനങ്ങളെ പിന്തുണയ്ക്കുന്നു” എന്ന് അദ്ദേഹം കുറിച്ചു. രാജ്യത്തെ മോശം സാമ്പത്തിക സാഹചര്യങ്ങളിൽ വലയുന്ന ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കുകയാണ് ഈ പ്രസ്താവനയുടെ ലക്ഷ്യം.
പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ ഇറാനിയൻ സുരക്ഷാ സേന ബലപ്രയോഗം നടത്തിയാൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. “നിങ്ങൾ വെടിവെപ്പ് തുടങ്ങിയാൽ ഞങ്ങളും തുടങ്ങും” എന്നായിരുന്നു ട്രംപിന്റെ കർശനമായ ഭാഷയിലുള്ള പ്രതികരണം. അമേരിക്കൻ നിലപാടിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രതികരിച്ചത്. ട്രംപ് സ്വന്തം രാജ്യത്തെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇറാനിലെ പ്രക്ഷോഭങ്ങളെ ഇളക്കിവിടുന്നത് അമേരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാനിലെ നിലവിലെ സംഘർഷങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നാണ് ഖമേനിയുടെ ആരോപണം.
ഇറാനിയൻ കറൻസിയുടെ (റിയാൽ) മൂല്യത്തകർച്ചയും കുതിച്ചുയരുന്ന വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതിനകം നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾ തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇറാനിലെ ഇന്റർനെറ്റ് വിച്ഛേദിച്ചും വിവരങ്ങൾ പുറംലോകം അറിയുന്നത് തടഞ്ഞും സർക്കാർ പ്രക്ഷോഭത്തെ നേരിടുമ്പോൾ, അന്താരാഷ്ട്ര സമൂഹം സമരക്കാർക്ക് അനുകൂലമായി നിലപാടുകൾ എടുക്കുന്നത് ഇറാൻ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.












