ലോകം കാത്തിരുന്ന മെസി – യമാൽ പോരാട്ടം നടക്കില്ല, ഖത്തറിലെ മത്സരം റദ്ദാക്കിയെന്ന് യൂവേഫ; ആരാധകർ കടുത്ത നിരാശയിൽ

മാഡ്രിഡ്: മേഖലയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യത്തെത്തുടർന്ന് ഈ മാസം അവസാനം ഖത്തറിൽ നടക്കാനിരുന്ന സ്‌പെയിൻ – അർജന്റീന ‘ഫൈനലിസിമ’ ഫുട്ബോൾ മത്സരം റദ്ദാക്കിയതായി യുവേഫ അറിയിച്ചു. മാർച്ച് 27ന് ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഈ ഹൈ-പ്രൊഫൈൽ പോരാട്ടം നിലവിലെ സാഹചര്യത്തിൽ സുരക്ഷിതമായി നടത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ലോകോത്തര സൗകര്യങ്ങളുള്ള ഖത്തറിൽ മത്സരം നടത്താൻ സാധിക്കാത്തതിൽ അതീവ ദുഃഖമുണ്ടെന്ന് യുവേഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

മത്സരത്തിനായി മറ്റ് വേദികൾ കണ്ടെത്താൻ യുവേഫ ശ്രമിച്ചുവെങ്കിലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിർദ്ദേശിച്ച ബദൽ മാർഗ്ഗങ്ങൾ പ്രായോഗികമല്ലാത്തതിനാൽ അന്തിമ തീരുമാനം റദ്ദാക്കലിലേക്ക് നീങ്ങുകയായിരുന്നു. മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള നിർദ്ദേശം ഉൾപ്പെടെയുള്ളവ ചർച്ചയായെങ്കിലും ഇതിൽ ധാരണയിലെത്താൻ സാധിച്ചില്ല. ഇതോടെ ലയണൽ മെസ്സിയും സ്പാനിഷ് യുവതാരം ലാമിൻ യമാലും തമ്മിലുള്ള ആവേശകരമായ പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകർക്ക് ഈ വാർത്ത വലിയ നിരാശയായി.

മേഖലയിലെ സംഘർഷം കായിക ലോകത്തെ മറ്റു മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കേണ്ടിയിരുന്ന ഖത്തർ മോട്ടോർസൈക്കിൾ ഗ്രാൻഡ് പ്രീ നവംബറിലേക്ക് മാറ്റിവെച്ചു. കൂടാതെ, ഏപ്രിൽ മാസത്തിൽ ബഹ്റൈനിലും സൗദി അറേബ്യയിലും നടക്കാനിരുന്ന ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങളും സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ 2026-ലെ ഫോർമുല വൺ കലണ്ടറിൽ നിന്നും രണ്ട് റേസുകൾ ഒഴിവാക്കപ്പെടുകയും ആകെ മത്സരങ്ങളുടെ എണ്ണം 22 ആയി കുറയുകയും ചെയ്തു. ഈ മാസം അവസാനം ഖത്തറിൽ നടക്കേണ്ടിയിരുന്ന ഫിയ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പും ഒക്ടോബറിലേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾ ഇത്തരത്തിൽ മാറ്റിവെക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

More Stories from this section

family-dental
witywide