കുവൈത്തിൽ നിന്ന് ജസീറ എയർവേയ്സ് വഴി പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി. കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് ഈ നടപടി. ഇന്ത്യൻ എംബസി പ്രതിനിധി പരമിത ത്രിപാഠി ജസീറ എയർവേയ്‌സിന്റെ ഈ സജീവ ഇടപെടലിനെ പ്രശംസിച്ചു.
യാത്രാപ്രതിസന്ധി പരിഹരിക്കാൻ പിന്തുണ നൽകിയ കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിനും ഇന്ത്യൻ വിദേശകാര്യ-വ്യോമയാന മന്ത്രാലയങ്ങൾക്കും അംബാസഡർ നന്ദി അറിയിച്ചു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഒന്നുചേരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ വലിയ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ പുനരാരംഭിച്ചതെന്ന് ജസീറ എയർവേയ്‌സ് സിഇഒ ഭരതൻ പശുപതി വ്യക്തമാക്കി.
വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറ് ഇന്ത്യൻ നഗരങ്ങളെയാണ് ഖൈസുമ വിമാനത്താവളം വഴി കുവൈത്തുമായി ബന്ധിപ്പിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതിന് ശേഷം ഇരുരാജ്യങ്ങൾക്കുമിടയിൽ ആരംഭിക്കുന്ന ആദ്യ വാണിജ്യ വിമാന ബന്ധമാണിത്.
യാത്രക്കാരെ കുവൈത്തിൽ നിന്ന് ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിൽ എത്തിക്കുകയും അവിടെ നിന്ന് വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. തിരികെയുള്ള യാത്രയും ഇതേ രീതിയിൽ തന്നെയായിരിക്കും. നിലവിൽ ഈജിപ്ത്, ജോർദാൻ, ശ്രീലങ്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്കും ജസീറ എയർവേയ്‌സ് സർവീസുകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Special flights from Kuwait to India via Jazeera Airways














