
കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പൽ തകർന്നു വീണതിനെത്തുടർന്ന് കടലിൽ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു. ബുധനാഴ്ച അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കൃത്യമായ എണ്ണം നാവികസേന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും തിരച്ചിലിനിടെ നിരവധി മൃതദേഹങ്ങൾ ലഭിച്ചതായി നേവി വക്താവ് ബുദ്ധിക സമ്പത്ത് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
അപകടത്തിൽപ്പെട്ട കപ്പലിൽ നിന്ന് ഇതുവരെ 32 പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽ തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ ശ്രീലങ്കൻ നാവികസേനയ്ക്കൊപ്പം കോസ്റ്റ് ഗാർഡും വ്യോമസേനയും സംയുക്തമായി കടലിൽ തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. കാണാതായവർക്കായി വിപുലമായ പരിശോധനകളാണ് മേഖലയിൽ നടക്കുന്നത്.
ഈ കപ്പൽ എന്തിനാണ് ഈ മേഖലയിൽ എത്തിയതെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബുദ്ധിക സമ്പത്ത് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.











