
കഞ്ചിക്കോട്: അഞ്ച് വയസുകാരിയോട് കണ്ണില്ലാക്രൂരതകാട്ടി വളർത്തമ്മ. കിടക്കയിൽ മൂത്രമൊഴിച്ചെന്നു പറഞ്ഞു കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. ദാരുണ സംഭവത്തിൽ ബിഹാർ സ്വദേശിനിയും കഞ്ചിക്കോട് കിഴക്കേമുറിയിൽ സ്ഥിര താമസക്കാരിയുമായ നൂർ നാസർ (റൂബി-35) അറസ്‌റ്റിലായി.
ഡിസംബർ രണ്ടിനാണ് സംഭവം നടന്നത്. ഇന്നലെ അങ്കണവാടി അധ്യാപികയാണ് സംഭവം കണ്ടെത്തി പുറംലോകത്തെ അറിയിച്ചത്. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടി ഇരിക്കാനാവാതെ പ്രയാസപ്പെടുന്നതു കണ്ട് അധ്യാപിക വിവരം അന്വേഷിച്ചപ്പോഴാണ് വളർത്തമ്മ പൊള്ളലേൽപ്പിച്ചെന്ന് കുട്ടി പറഞ്ഞത്. ഇവർ നിരന്തരമായി കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്നും വിവരമുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്‌തു. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. കുട്ടിയുടെ അച്ഛൻ നേപ്പാൾ സ്വദേശിയായ മുഹമ്മദ് ഇംത്യാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇംത്യാസിന്റെ രണ്ടാം വിവാഹമാണിത്.
Step mother’s cruelty to 5-year-old girl, burned her private parts.














