
വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപ്പാപ്പയുടെ പദവി ഇല്ലാതാക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപിന്‍റെ മുൻ തന്ത്രജ്ഞനായ സ്റ്റീവ് ബാനൻ പറഞ്ഞതായി പുതിയ വെളിപ്പെടുത്തൽ. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനും ബാനനും തമ്മിൽ 2019-ൽ കൈമാറിയ സന്ദേശങ്ങളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ പ്രസിഡന്റ് ട്രംപ് അനുമതി നൽകിയതിനെത്തുടർന്ന് പുറത്തുവന്ന 30 ലക്ഷത്തിലധികം രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
2019 ജൂണിൽ ബാനൻ എപ്‌സ്റ്റീന് അയച്ച സന്ദേശത്തിൽ ഇങ്ങനെ പറയുന്നു: “ഞാൻ ഫ്രാൻസിസിനെ വീഴ്ത്തും… ക്ലിന്റൺമാരും ഷി ജിൻപിംഗും ഫ്രാൻസിസും യൂറോപ്യൻ യൂണിയനും – ഇതിനെതിരെ നമുക്ക് നീങ്ങാം സഹോദരാ.”
ബാനന്റെ ‘പരമാധികാര’ രാഷ്ട്രീയ കാഴ്ചപ്പാടിന് മാർപ്പാപ്പ തടസ്സമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന മാർപ്പാപ്പയുടെ നിലപാട് തീവ്ര വലതുപക്ഷ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് ബാനൻ കരുതി.
ബാനന്റെ രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ എപ്‌സ്റ്റീൻ സഹായിച്ചിരുന്നതായി ഈ രേഖകൾ സൂചിപ്പിക്കുന്നു. മാർപ്പാപ്പയ്‌ക്കെതിരെ ഒരു ഡോക്യുമെന്ററി നിർമ്മിക്കാനും അതിലൂടെ വത്തിക്കാനിലെ രഹസ്യങ്ങൾ പുറത്തുവിട്ട് അദ്ദേഹത്തെ തകർക്കാനും ബാനൻ പദ്ധതിയിട്ടിരുന്നു.
വത്തിക്കാനിലെ ചില തീവ്ര യാഥാസ്ഥിതിക വിഭാഗങ്ങളുമായി ചേർന്ന് മാർപ്പാപ്പയുടെ അധികാരം ദുർബലപ്പെടുത്താൻ ബാനൻ ശ്രമിച്ചിരുന്നു. ഇതിനായി ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയോട് മാർപ്പാപ്പയെ ആക്രമിക്കാൻ ബാനൻ ഉപദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, 2015-ൽ മാർപ്പാപ്പ അമേരിക്ക സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ തന്റെ വസതിയിലേക്ക് “മസാജിന് ക്ഷണിച്ചാലോ” എന്ന് എപ്‌സ്റ്റീൻ തന്റെ സഹോദരനോട് പരിഹാസപൂർവ്വം ചോദിച്ചതായും ഇതേ ഫയലുകളിൽ വെളിപ്പെടുത്തലുണ്ട്. വിശ്വാസത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണ് ബാനൻ ശ്രമിച്ചതെന്നാണ് വത്തിക്കാൻ പ്രതിനിധികൾ ഈ വാർത്തയോട് പ്രതികരിച്ചത്.














