
ബെയ്റൂട്ട്: ഹോർമുസ് കടലിടുക്ക് തുടർച്ചയായി അടച്ചിടുന്നത് ലോകമെമ്പാടും കടുത്ത പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും കാരണമാകുമെന്ന് ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം ഒരു ‘ഭക്ഷ്യസുരക്ഷാ ടൈംബോംബ്’ പോലെയാണെന്നും വരാനിരിക്കുന്ന ജൂൺ മാസത്തോടെ ലോകത്ത് പട്ടിണി പതിന്മടങ്ങ് വർധിക്കാൻ ഇത് കാരണമാകുമെന്നും സംഘടന വ്യക്തമാക്കി. ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ സുപ്രധാന ജലപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഇരുപത് ശതമാനത്തോളം കടന്നുപോകുന്ന പാതയാണിത്. നിലവിലെ തടസ്സം ആഗോള ഊർജ്ജ മേഖലയെ മാത്രമല്ല, മരുന്നുകളും ഭക്ഷണസാധനങ്ങളും എത്തിക്കുന്ന ചരക്ക് കപ്പലുകളെയും മാനുഷിക സഹായ ദൗത്യങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് കരിങ്കടൽ വഴിയുള്ള ഗോതമ്പ് കയറ്റുമതി തടസ്സപ്പെട്ടപ്പോൾ ഉണ്ടായ ആഗോള ഭക്ഷ്യ പ്രതിസന്ധിയേക്കാൾ ഭീകരമായ സാഹചര്യമായിരിക്കും ഇനി വരാനിരിക്കുന്നത് എന്ന് സംഘടന ചൂണ്ടിക്കാട്ടി.
ലബനനിലെ ബെയ്റൂട്ടിൽ വെച്ച് ഐആർസി സിഇഒ ഡേവിഡ് മിലിബാൻഡ് നിലവിലെ ഗൗരവാവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഉക്രെയ്ൻ യുദ്ധം ആഴ്ചകൾക്കുള്ളിൽ ലോകത്തെ പട്ടിണിയിലേക്ക് നയിച്ചുവെങ്കിൽ, ഇപ്പോൾ ഹോർമുസ് കടലിടുക്കിൽ സംഭവിക്കുന്നത് അതിലും വലിയ ആഘാതമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലബനനിൽ താൻ സന്ദർശിച്ച ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം തന്നെ ഇതിന്റെ ദുരിതങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്. 2026 ജൂൺ മാസത്തിന് മുൻപായി ലോകനേതാക്കളും മനുഷ്യാവകാശ സംഘടനകളും ക്രിയാത്മകമായി ഇടപെട്ടില്ലെങ്കിൽ ഒരു വലിയ ആഗോള ദുരന്തം തടയാൻ കഴിയില്ലെന്നും ഐ.ആർ.സി വ്യക്തമാക്കി.














