
കുവൈത്ത്: ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ യു.എസ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. യാത്രാ മുന്നറിയിപ്പ് ‘ലെവൽ 3’ ലേക്ക് ഉയർത്തുകയും ചെയ്തിട്ടുണ്ട്. കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാരോട് വാണിജ്യ വിമാനങ്ങൾ വഴി രാജ്യം വിടാനും, എംബസി ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദ്ദേശിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റിയിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്നാണ് എംബസി പ്രവർത്തനം നിർത്തിവെച്ചത്. നിലവിൽ നയതന്ത്ര കാര്യാലയത്തിലെ അമേരിക്കൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. “വിദേശത്തുള്ള അമേരിക്കക്കാരുടെ സുരക്ഷയ്ക്കാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എപ്പോഴും മുൻഗണന നൽകുന്നത്,” സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി അവസാനം മുതൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ ആരംഭിച്ച നേരിട്ടുള്ള സൈനിക സംഘർഷം കുവൈത്തിനെ പലവിധത്തിൽ ബാധിച്ചിട്ടുണ്ട്. കുവൈത്തിലെ യുഎസ് സൈനിക താവളങ്ങളായ അലി അൽ സലേം എയർ ബേസ് , ക്യാമ്പ് ആരിഫ്ജാൻ എന്നിവ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. കുവൈത്തിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പല മിസൈലുകളും തകർത്തെങ്കിലും, ആക്രമണങ്ങളിൽ രണ്ട് കുവൈത്ത് സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Tensions in the region are escalating: US closes diplomatic mission in Kuwait















