
വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സേന പിടികൂടിയതിന് പിന്നാലെ വെനസ്വേലയുടെ ദൈനംദിന ഭരണത്തിൽ നേരിട്ട് ഇടപെടാൻ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. രാജ്യം എങ്ങനെ ഭരിക്കപ്പെടണം എന്നത് സംബന്ധിച്ച് അമേരിക്കൻ നയങ്ങൾ നടപ്പിലാക്കാനാണ് സമ്മർദ്ദം ചെലുത്തുന്നതെന്നും റൂബിയോ പറഞ്ഞു.
വെനസ്വേലയിലെ എണ്ണക്കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്നും പുതിയ നേതൃത്വം അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തുന്നത് വരെ ഈ സാമ്പത്തിക സമ്മർദ്ദം നിലനിൽക്കുമെന്നും റൂബിയോ സൂചിപ്പിച്ചു.
മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കുക, എണ്ണ വ്യവസായം വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കുക, ഇറാൻ പോലുള്ള ശത്രുരാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കുക എന്നീ ലക്ഷ്യങ്ങൾ നേടാനാണ് എണ്ണ ഉപരോധത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
വെനസ്വേലയെ നേരിട്ട് ഭരിക്കുന്നതിന് പകരം അവിടുത്തെ നയരൂപീകരണത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താനാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും റൂബിയോ വിശദീകരിച്ചു. മഡുറോയെ പിടികൂടി ന്യൂയോർക്കിലെ തടവറയിലേക്ക് മാറ്റിയതിന് ശേഷം വെനസ്വേലയുടെ ഭാവി സംബന്ധിച്ച ആശങ്കകൾ ഉയർന്നുവന്നിരുന്നു. ഇത് പരിഹരിക്കാനാണ് റൂബിയോ അമേരിക്കയുടെ നിലപാടുകൾ വ്യക്തമാക്കിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേതാവ് നിക്കോളാസ് മഡുറോയെ പുറത്താക്കിയതിനെത്തുടർന്ന് വെനിസ്വേലയെ ഭരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് റൂബിയോ നിലപാട് വ്യക്തമാക്കി എത്തിയത്.
The US will not rule Venezuela, but will pressure change through oil embargo – Rubio















