ട്രംപിന്‍റെ നീക്കം ജനാധിപത്യത്തിന് ഭീഷണി, ആഞ്ഞടിച്ച് ചക്ക് ഷുമർ; തിരഞ്ഞെടുപ്പ് ‘ദേശീയവൽക്കരണ’ നയത്തിനെതിരെ വിമർശനം

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയെ ‘ദേശീയവൽക്കരിക്കണം’ എന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി സെനറ്റ് മൈനോറിറ്റി ലീഡർ ചക്ക് ഷുമർ രംഗത്തെത്തി. ട്രംപിന്റെ ഈ നീക്കം ജനാധിപത്യ വിരുദ്ധവും അപകടകരവുമായ ഒരു സ്വേച്ഛാധിപത്യ വിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചൊവ്വാഴ്ച സെനറ്റിൽ നടത്തിയ പ്രസംഗത്തിലാണ് ഷുമർ ട്രംപിനെതിരെ ആഞ്ഞടിച്ചത്.

അമേരിക്കൻ ചരിത്രത്തിൽ ഇതിനുമുമ്പ് ഒരു പ്രസിഡന്‍റും ജനാധിപത്യ പാരമ്പര്യങ്ങളോട് ഇത്രയും ശത്രുതാപരമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഷുമർ പറഞ്ഞു. ഡാൻ ബോംഗിനോയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ്, കുറഞ്ഞത് 15 സ്ഥലങ്ങളിലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി വോട്ടെടുപ്പ് നിയന്ത്രണം ഏറ്റെടുക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ ദേശീയവൽക്കരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങൾക്കാണ് തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടനാപരമായ അവകാശമെന്നിരിക്കെ, ട്രംപിന്‍റെ ഈ ആവശ്യം നിയമവിരുദ്ധമാണെന്ന് ഷുമർ ചൂണ്ടിക്കാട്ടി.

ട്രംപിന്റെ ഇത്തരം വിവാദ പ്രസ്താവനകൾക്കെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാർ പുലർത്തുന്ന മൗനത്തെയും ഷുമർ വിമർശിച്ചു. സ്വന്തം പാർട്ടിയിലെ നേതാവിനെ ഭയന്ന് അവർ മിണ്ടാതിരിക്കുകയാണെന്നും ജനാധിപത്യ വ്യവസ്ഥയ്ക്ക് മേലുള്ള ഇത്തരം കടന്നാക്രമണങ്ങളെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ ഒരേ സ്വരത്തിൽ എതിർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രംപ് നടത്തുന്ന ഇത്തരം പരാമർശങ്ങൾ വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതിരിച്ചുവിട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide