സ്റ്റോൺവാളിൽ നിന്ന് പ്രൈഡ് ഫ്ലാഗ് നീക്കം ചെയ്ത് ട്രംപ് ഭരണകൂടം; കടുത്ത പ്രതിഷേധം ഉയ‌ർത്തി മംദാനി ഉൾപ്പെടെയുള്ളവർ, വീണ്ടും പതാക ഉയർത്തി

ന്യൂയോർക്ക്: അമേരിക്കയിലെ എൽജിബിടിക്യു അവകാശങ്ങളുടെ ചരിത്രസ്മാരകമായ ന്യൂയോർക്കിലെ സ്റ്റോൺവാൾ നാഷണൽ മോണ്യുമെന്റിൽ നിന്ന് പ്രൈഡ് ഫ്ലാഗ് നീക്കം ചെയ്തു. നാഷണൽ പാർക്ക് സൈറ്റുകളിൽ ഔദ്യോഗിക പതാകകൾ മാത്രമേ ഉയർത്താവൂ എന്ന ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവിനെത്തുടർന്നാണ് നടപടി. ജനുവരി 21-ന് നാഷണൽ പാർക്ക് സർവീസ് ആക്ടിംഗ് ഡയറക്ടർ ജെസീക്ക ബോവ്‌റോൺ ഒപ്പിട്ട മെമ്മോറാണ്ടം അനുസരിച്ച്, അമേരിക്കൻ പതാകയോ ഇന്റീരിയർ ഡിപ്പാർട്ട്‌മെന്റ് പതാകയോ അല്ലാത്തവ സർക്കാർ ഭൂമിയിൽ ഉയർത്തുന്നത് നിരോധിച്ചു. സൈനിക പതാകകൾക്കും ഗോത്രവർഗ്ഗ പതാകകൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്.

2025 ഫെബ്രുവരിയിൽ സ്റ്റോൺവാൾ വെബ്‌സൈറ്റിൽ നിന്ന് ‘ട്രാൻസ്‌ജെൻഡർ’, ‘ക്വിയർ’ തുടങ്ങിയ വാക്കുകൾ ഭരണകൂടം നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതീകാത്മകമായ പതാകയും നീക്കം ചെയ്തത്. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി ഈ നടപടിയെ “ചരിത്രം മായ്ക്കാനുള്ള ശ്രമം” എന്ന് വിശേഷിപ്പിച്ചു. “ഇത് ചരിത്രത്തെ നിശബ്ദമാക്കാനുള്ള ഹീനമായ നീക്കമാണ്. ന്യൂയോർക്ക് എൽജിബിടിക്യു അവകാശ പോരാട്ടങ്ങളുടെ ജന്മനാടാണ്, അത് മാറ്റാൻ ആർക്കും കഴിയില്ല,” അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 10-ന് പതാക നീക്കം ചെയ്തതിനെത്തുടർന്ന് നഗരത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നു. എന്നാൽ കഴിഞ്ഞ വ്യാഴാഴ്ച (ഫെബ്രുവരി 12), മാൻഹട്ടൻ ബറോ പ്രസിഡന്റ് ബ്രാഡ് ഹോയ്ൽമാൻ-സിഗൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ആക്ടിവിസ്റ്റുകളും ചേർന്ന് സ്റ്റോൺവാൾ സ്മാരകത്തിൽ പ്രൈഡ് ഫ്ലാഗ് വീണ്ടും ഉയർത്തി. അമേരിക്കൻ പതാകയോടൊപ്പം തന്നെ പ്രൈഡ് ഫ്ലാഗും ഇപ്പോൾ അവിടെ വീണ്ടും പാറുന്നുണ്ട്. ഇത് ഒരു “രാഷ്ട്രീയ അഭ്യാസം” മാത്രമാണെന്ന് പറഞ്ഞ് ഇന്റീരിയർ ഡിപ്പാർട്ട്‌മെന്റ് ഈ നീക്കത്തെ വിമർശിച്ചു.

More Stories from this section

family-dental
witywide