അഭയം തേടുന്നവർക്ക് വർക്ക് പെർമിറ്റ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ പദ്ധതികളുമായി ട്രംപ് ഭരണകൂടം, വർഷങ്ങളോളം നിയമപരമായി ജോലി ചെയ്യാൻ സാധിക്കില്ലേ?

വാഷിംഗ്ടൺ: അഭയം തേടുന്നവർക്ക് (asylum seekers) വർക്ക് പെർമിറ്റ് നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പുതിയ പദ്ധതികൾ ട്രംപ് ഭരണകൂടം ഔദ്യോഗികമായി പുറത്തിറക്കി. യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിർദ്ദേശിച്ച ഈ പുതിയ നിയമങ്ങൾ നിലവിൽ വന്നാൽ, ആയിരക്കണക്കിന് ആളുകൾക്ക് വർഷങ്ങളോളം നിയമപരമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായേക്കാം.

അഭയം തേടുന്നവരുടെ അപേക്ഷകൾ പരിശോധിക്കുന്നതിനുള്ള ശരാശരി സമയം 180 ദിവസത്തിൽ താഴെയാകുന്നത് വരെ പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവെക്കും. നിലവിലെ കാലതാമസം കണക്കിലെടുക്കുമ്പോൾ ഇത് പുനരാരംഭിക്കാൻ വർഷങ്ങളോ അല്ലെങ്കിൽ പതിറ്റാണ്ടുകളോ (14 മുതൽ 173 വർഷം വരെ) എടുത്തേക്കാമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് കണക്കാക്കുന്നു.

അഭയം തേടി അപേക്ഷ നൽകിയ ശേഷം വർക്ക് പെർമിറ്റിനായി അപേക്ഷിക്കാനുള്ള കാത്തിരിപ്പ് കാലാവധി നിലവിലെ 150 ദിവസത്തിൽ നിന്ന് 365 ദിവസമായി (ഒരു വർഷം) ഉയർത്താൻ നിർദ്ദേശമുണ്ട്. അതോടൊപ്പം യുഎസിലേക്ക് നിയമവിരുദ്ധമായി പ്രവേശിച്ചവർക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനും പൊതുവെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

അഭയം തേടുന്നവർക്കുള്ള വർക്ക് പെർമിറ്റുകളുടെ കാലാവധി മുമ്പുണ്ടായിരുന്ന 5 വർഷത്തിൽ നിന്ന് 18 മാസമായി ട്രംപ് ഭരണകൂടം നേരത്തെ തന്നെ കുറച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനായി അഭയ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് തടയാനും യഥാർത്ഥ അഭയാർത്ഥികൾക്ക് മുൻഗണന നൽകാനുമാണ് ഈ മാറ്റങ്ങളെന്ന് യുഎസ്സിഐഎസ് (U.S. Citizenship and Immigration Services) വ്യക്തമാക്കുന്നു.

എന്നാൽ ഇത് ദശലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകരും ഇമിഗ്രേഷൻ വിദഗ്ധരും ആശങ്ക പ്രകടിപ്പിക്കുന്നു. ഈ നിർദ്ദേശങ്ങൾ ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ച ശേഷം 60 ദിവസത്തെ പൊതുജന അഭിപ്രായ രൂപീകരണത്തിന് ശേഷമേ അന്തിമമാക്കുകയുള്ളൂ.

Trump administration to introduce new plans to tighten work permits for asylum seekers