
ന്യൂഡൽഹി: രണ്ടാം ട്രംപ് ഭരണകൂടം തങ്ങളുടെ കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ഏകദേശം 75 രാജ്യങ്ങൾക്കുള്ള വിസ പ്രോസസ്സിംഗ് താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഈ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താത്തതിനെതിരെ ട്രംപിന്റെ ഉറച്ച അനുയായികളായ ‘മാഗ’ (MAGA) പ്രവർത്തകർക്കിടയിൽ നിന്ന് തന്നെ രൂക്ഷമായ വിമർശനങ്ങൾ ഉയരുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പലരും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. “പട്ടികയിൽ ആരാണ് ഇല്ലാത്തതെന്ന് ശ്രദ്ധിക്കൂ?” എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പലരും പ്രതിഷേധം അറിയിക്കുന്നത്. ഇന്ത്യയെ ഒഴിവാക്കിയത് ഇരട്ടത്താപ്പാണെന്നും ഇവർ ആരോപിക്കുന്നു. ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്നും, ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് മുൻഗണന നൽകുന്നത് അമേരിക്കൻ തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ഇവർ ശക്തമായി വാദിക്കുന്നു.
Notice who’s NOT on the list? https://t.co/I2ZvxsAJEF
— Kaylee Campbell (@ThePointHQ) January 14, 2026
അതേസമയം, ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ ബന്ധവും സാമ്പത്തിക താൽപ്പര്യങ്ങളും മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു,
പുതിയ നിയന്ത്രണം ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരും. അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാർ സർക്കാർ ആനുകൂല്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുടിയേറ്റത്തിനായുള്ള വിസകൾക്ക് (Immigrant Visas) മാത്രമാണ് ഈ നിയന്ത്രണം ബാധകം. ടൂറിസ്റ്റ് വിസ, ബിസിനസ് വിസ തുടങ്ങിയ നോൺ-ഇമിഗ്രന്റ് വിസകളെ ഇത് ബാധിക്കില്ല.
അഫ്ഗാനിസ്ഥാൻ, ഇറാൻ, റഷ്യ, സൊമാലിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ബ്രസീൽ, ഈജിപ്ത് തുടങ്ങി 75 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയിൽ ഇന്ത്യ ഉൾപ്പെടാത്തതിനാൽ ഇന്ത്യൻ പൗരന്മാരുടെ ഗ്രീൻ കാർഡ് അപേക്ഷകളെയോ മറ്റ് കുടിയേറ്റ വിസ നടപടികളെയോ ഈ പ്രത്യേക ഉത്തരവ് നേരിട്ട് ബാധിക്കില്ല.
Trump administration to temporarily freeze visa processing for 75 countries; ‘MAGA’ protests, citing absence of India in list















