ആ രഹസ്യായുധത്തെക്കുറിച്ച് വെളിപ്പെടുത്തി ട്രംപ്, ഞെട്ടി ലോകം; മഡുറോയെ പിടികൂടാൻ ‘ഡിസ്കോംബോബുലേറ്റർ’, ശത്രുവിന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിശ്ചലമാക്കും

വാഷിംഗ്ടൺ: വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള സൈനിക നീക്കത്തിൽ അതിമാരകമായ ഒരു ‘രഹസ്യായുധം’ ഉപയോഗിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. ‘ഡിസ്കോംബോബുലേറ്റർ’ (Discombobulator) എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഈ ഉപകരണം ശത്രുവിന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിശ്ചലമാക്കിയെന്ന് ട്രംപ് അവകാശപ്പെട്ടു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

റഷ്യൻ-ചൈനീസ് നിർമ്മിത റോക്കറ്റുകൾ വിക്ഷേപിക്കാൻ വെനിസ്വേലൻ സൈന്യം ശ്രമിച്ചെങ്കിലും ഈ ആയുധത്തിന്റെ പ്രഭാവം മൂലം ഒരു ബട്ടൺ പോലും പ്രവർത്തിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. ഈ ആയുധത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ തനിക്ക് അനുവാദമില്ലെന്നും എന്നാൽ ഇത് ശത്രുക്കളുടെ എല്ലാ ഉപകരണങ്ങളെയും പ്രവർത്തനരഹിതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് ഈ ‘ഡിസ്കോംബോബുലേറ്റർ’?

പ്രസിഡന്റ് ഈ പേര് ഉപയോഗിച്ചെങ്കിലും, സൈനിക വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം ഇത് ഒന്നിലധികം അത്യാധുനിക സാങ്കേതികവിദ്യകളുടെ ഒരു മിശ്രിതമാകാം. വെനിസ്വേലൻ റഡാറുകളും ആശയവിനിമയ സംവിധാനങ്ങളും തകർക്കാൻ അത്യാധുനിക സൈബർ ടൂളുകൾ ഉപയോഗിച്ചിരുന്നു.
ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ബോധരഹിതരാക്കാനോ തളർത്താനോ ഉള്ള ശേഷിയുള്ള ഉപകരണങ്ങൾ (LRAD പോലുള്ളവ) ഈ ഓപ്പറേഷനിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.
അദൃശ്യമായ വൈദ്യുതകാന്തിക തരംഗങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ കടുത്ത ചൂട് അനുഭവിപ്പിക്കുന്ന ‘ഹീറ്റ് റേ’ സാങ്കേതികവിദ്യയും ഇതിന്റെ ഭാഗമായേക്കാം.

മഡുറോയുടെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാൾ നൽകിയ വിവരമനുസരിച്ച്, ആക്രമണസമയത്ത് തല പൊട്ടിത്തെറിക്കുന്നത് പോലുള്ള അനുഭവമാണ് ഉണ്ടായത്. “പെട്ടെന്ന് റഡാറുകൾ നിലച്ചു. അസാധാരണമായ ഒരു ശബ്ദതരംഗം വന്നതോടെ മൂക്കിൽ നിന്നും വായയിൽ നിന്നും രക്തം വരാൻ തുടങ്ങി. ഞങ്ങൾക്ക് നിലത്തുനിന്ന് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല,” എന്ന് അദ്ദേഹം വെളിപ്പെടുത്തി. അമേരിക്കൻ സൈന്യം ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് ഹവാന സിൻഡ്രോമുമായി ഇതിന് സാമ്യമുണ്ടോ എന്ന കാര്യത്തിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വിശദീകരണം തേടിയിട്ടുണ്ട്.

More Stories from this section

family-dental
witywide