
വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിദേശ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതികൾ (താരിഫുകൾ) സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്ന്, പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളർ തിരികെ ആവശ്യപ്പെട്ട് സംസ്ഥാനങ്ങളും വലിയ കമ്പനികളും രംഗത്തെത്തിയിരിക്കുകയാണ്. ഇലിനോയി ഗവർണറും ഡെമോക്രാറ്റിക് നേതാവുമായ ജെ.ബി. പ്രിറ്റ്‌സ്‌കർ തന്റെ സംസ്ഥാനത്തെ കുടുംബങ്ങൾക്കായി ഏകദേശം 8.7 ബില്യൺ ഡോളറിന്റെ (ഏകദേശം 8,679 മില്യൺ ഡോളർ) ‘ഇൻവോയ്‌സ്’ ട്രംപിന് അയച്ചു. ട്രംപിന്റെ ഭരണഘടനാവിരുദ്ധമായ നികുതി നയം കർഷകരെ ദോഷകരമായി ബാധിക്കുകയും ദൈനംദിന ഉപയോഗ സാധനങ്ങളുടെ വില ഉയരാൻ കാരണമാവുകയും ചെയ്തുവെന്ന് പ്രിറ്റ്‌സ്‌കർ ആരോപിച്ചു.
ഇലിനോയിയിലെ ഓരോ കുടുംബത്തിനും ശരാശരി 1,700 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. ഇതുവരെ ഭരണകൂടം പിരിച്ചെടുത്തത് ഏകദേശം 133 ബില്യൺ ഡോളർ (13,300 കോടി ഡോളർ) ആണെന്നാണ് കണക്കുകൾ. തിരിച്ചടവ് തുക 175 ബില്യൺ ഡോളർ വരെ എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ഈ തുക സാധാരണ ജനങ്ങൾക്ക് നേരിട്ട് ലഭിക്കാനുള്ള സാധ്യത കുറവാണ്. പണം ഇറക്കുമതിക്കാരായ കമ്പനികൾക്ക് തിരികെ നൽകിയാലും, അവർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയ അധിക വില ജനങ്ങൾക്ക് തിരികെ കിട്ടില്ലെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു.
തിരിച്ചടവ് പ്രക്രിയ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങൾക്ക് കാരണമാകുമെന്ന് ട്രംപ് തന്നെ സമ്മതിച്ചിട്ടുണ്ട്. തിരിച്ചടവ് നടപടികൾ അതീവ സങ്കീർണവും ‘വലിയ കുഴപ്പമുണ്ടാക്കുന്നതുമായിരിക്കും’ (mess) എന്ന് കോടതി വിധിയിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ബ്രെറ്റ് കവനോ മുന്നറിയിപ്പ് നൽകി. കോസ്റ്റ്കോ, റെവ്‌ലോൺ തുടങ്ങിയ വൻകിട കമ്പനികൾ ഇതിനകം തന്നെ തുക തിരികെ ലഭിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലുള്ള കസ്റ്റംസ് സംവിധാനങ്ങൾ വഴി തിരിച്ചടവ് നടത്തിയാലും ആയിരക്കണക്കിന് കമ്പനികൾ ഒരേസമയം അപേക്ഷകളുമായി എത്തുന്നത് വലിയ ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന മാസങ്ങളിൽ ഈ നികുതിപ്പണത്തെച്ചൊല്ലി അമേരിക്കൻ കോടതികളിൽ ശക്തമായ നിയമയുദ്ധങ്ങൾ നടക്കുമെന്ന് തോന്നുന്നു.












