
ദാവോസ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും പുനരാരംഭിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കവെയാണ് ട്രംപ് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. “ഇറാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഞങ്ങളും സംസാരിക്കും,” ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകളുടെ സമയത്തെക്കുറിച്ചോ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ അദ്ദേഹം കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസങ്ങളിൽ ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരുന്നു. പ്രക്ഷോഭകർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ‘മറുഭാഗത്തുള്ള വിശ്വസനീയ കേന്ദ്രങ്ങളിൽ’ നിന്ന് കൊലപാതകങ്ങൾ നിർത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് സൈനിക നീക്കം തൽക്കാലം മാറ്റിവെക്കുകയായിരുന്നു.
ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ, ഇറാൻ വീണ്ടും പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിച്ചാൽ തന്റെ നിലപാട് മാറ്റുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ ട്രംപ് തയ്യാറായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ഇപ്പോൾ പറയുന്നത് ബുദ്ധിശൂന്യമാണെന്നും തന്നെ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇറാൻ ഭരണകൂടം 800-ലധികം വധശിക്ഷകൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്നത്.














