
വാഷിംഗ്ടൺ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ നടക്കുന്ന അടിച്ചമർത്തലുകൾക്ക് മറുപടിയായി വ്യോമാക്രമണം ഉൾപ്പെടെയുള്ള സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
വ്യോമാക്രമണം പരിഗണനയിലുള്ള നിരവധി ഓപ്ഷനുകളിൽ ഒന്നാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഇപ്പോഴും നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകുന്നതെന്നും അവർ അറിയിച്ചു.
” എല്ലാ ഓപ്ഷനുകളും എപ്പോഴും മേശപ്പുറത്ത് വയ്ക്കുന്നതിൽ പ്രസിഡന്റ് ട്രംപ് വളരെ മിടുക്കനാണ്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് തിങ്കളാഴ്ച പറഞ്ഞു. “കമാൻഡർ-ഇൻ-ചീഫിന് മുന്നിലുള്ള നിരവധി ഓപ്ഷനുകളിൽ ഒന്നായിരിക്കും വ്യോമാക്രമണങ്ങൾ. നയതന്ത്രമാണ് എപ്പോഴും പ്രസിഡന്റിന് മുന്നിലുള്ള ആദ്യ ഓപ്ഷൻ. ആവശ്യമെന്ന് തോന്നുമ്പോൾ സൈനിക ഓപ്ഷനുകൾ ഉപയോഗിക്കാൻ താൻ ഭയപ്പെടുന്നില്ലെന്ന് പ്രസിഡന്റ് തെളിയിച്ചിട്ടുണ്ട്, ഇറാനേക്കാൾ നന്നായി അത് മറ്റാർക്കും അറിയില്ല.”- ” ലെവിറ്റ് കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ മുന്നറിയിപ്പ്
രാജ്യത്ത് സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഇറാനെതിരെ ശക്തമായ നടപടികൾ ആലോചിക്കുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ‘ഞങ്ങൾ ഇത് വളരെ ഗൗരവമായി പരിഗണിക്കുന്നു. സൈന്യവും ഇത് പരിശോധിക്കുന്നു, ശക്തമായ ചില വഴികൾ ഞങ്ങൾ പരിഗണിക്കുന്നു. ഞങ്ങൾ ഒരു തീരുമാനം എടുക്കും’ എയർഫോഴ്‌സ് വണ്ണിൽ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ആക്രമണം തുടർന്നാൽ യുഎസ് സൈന്യം നേരിട്ട് ഇടപെടാൻ തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിലെ തെരുവുകളിൽ ജനങ്ങൾ കൊല്ലപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. പ്രക്ഷോഭങ്ങളിൽ ഇതിനകം 500-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ തങ്ങൾ തയ്യാറാണെന്നും യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. അതേസമയം ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകളും ഇറാൻ നൽകിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഉയർന്ന പണപ്പെരുപ്പം, റിയാലിന്റെ മൂല്യം ഇടിവ് എന്നിവയെ തുടർന്ന് കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് ഇറാനിൽ അശാന്തി ആരംഭിച്ചത്.
Trump keeping airstrikes ‘on the table,’ confirms White House














