
വാഷിംഗ്ടണ്‍: പരസ്പരം കടിച്ചു കീറാൻ നിന്നിരുന്നവർ ഇപ്പോൾ ഉറ്റ സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നത് കണ്ട് അമ്പരപ്പിലാണ് രാഷ്ട്രീയ ലോകം. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള ശത്രുത അവസാനിച്ചതായും ഇരുവരും ഇപ്പോൾ നിരന്തരം ഫോണിൽ സന്ദേശങ്ങൾ അയക്കുന്നതായും അന്താരാഷ്ട്ര മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ നവംബറിൽ വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും ഫോൺ നമ്പറുകൾ കൈമാറിയത്.
അന്നുമുതൽ തുടങ്ങിയ സന്ദേശമയക്കൽ ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് മംദാനിയെ ഒരു “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്നും “ജൂത വിരോധി” എന്നും ട്രംപ് വിളിച്ചിരുന്നു. മംദാനി മേയറായാൽ ന്യൂയോർക്ക് തകരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായി ട്രംപിനെ ഒരു “ഫാസിസ്റ്റ്” എന്നാണ് മംദാനി വിശേഷിപ്പിച്ചിരുന്നത്. ടിവിയിൽ കാണുന്നതിനേക്കാൾ സുന്ദരനാണ് മംദാനി എന്ന് വൈറ്റ് ഹൗസ് കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് നേരിട്ട് പുകഴ്ത്തി. മംദാനിയേക്കാൾ സുന്ദരൻ താനാണെന്ന തന്റെ പഴയ വാദത്തിൽ നിന്ന് ട്രംപ് ഇതോടെ പിന്മാറി.
രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും വ്യക്തിപരമായി ഇരുവരും വളരെ സന്തോഷത്തോടെയാണ് ഇപ്പോൾ ആശയവിനിമയം നടത്തുന്നത്. ന്യൂയോർക്കിനെ വീണ്ടും മഹത്തരമാക്കാൻ മേയറുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ട്രംപ് സൂചന നൽകി. യുഎഇയിൽ ജനിച്ച, ഇന്ത്യൻ-ഉഗാണ്ടൻ പാരമ്പര്യമുള്ള സോഷ്യലിസ്റ്റ് നേതാവായ സൊഹ്‌റാൻ മംദാനിയും തീവ്ര വലതുപക്ഷക്കാരനായ ട്രംപും തമ്മിലുള്ള ഈ അപ്രതീക്ഷിത കൂട്ടുകെട്ട് വരും ദിവസങ്ങളിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയേക്കാം.















