
വാഷിംഗ്ടൺ: ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നിന്ന് 1,000 പൗണ്ട് യുറേനിയം പിടിച്ചെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൈനിക നീക്കത്തിന് ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ വാൾ സ്ട്രീറ്റ് ജേർണലും ന്യൂയോർക്ക് ടൈംസുമാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.
ഇറാൻ ഒരിക്കലും ഒരു അണുവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സാഹസിക നീക്കത്തെക്കുറിച്ച് ട്രംപ് ഗൗരവമായി ചിന്തിക്കുന്നത്. സൈനിക ദൗത്യം നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കൻ സേനയ്ക്ക് ദിവസങ്ങളോളം ഇറാൻ മണ്ണിൽ തങ്ങേണ്ടി വരുമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ ഇസ്ഫഹാനിലുള്ള ആണവ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന അതീവ സമ്പുഷ്ട യുറേനിയം ലക്ഷ്യമിട്ടായിരിക്കും നീക്കമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഹാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ വർദ്ധിപ്പിക്കാനോ സൈന്യത്തെ ഉപയോഗിച്ചേക്കാം എന്നും സൂചനയുണ്ട്.
അതേസമയം, ദൗത്യത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതീവ സങ്കീർണ്ണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഒരു നീക്കമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയത്തിൽ ഔദ്യോഗിക പ്രതികരണത്തിനായി ബിബിസി വൈറ്റ് ഹൗസിനെയും പെൻ്റഗണിനെയും സമീപിച്ചിട്ടുണ്ട്.
Trump reportedly considering military action to seize uranium from Iran















