ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ കരുത്തുപ്രകടനം; അത്യാധുനിക യുദ്ധക്കപ്പലുകൾ കടലിടുക്ക് മുറിച്ചുകടന്നു, കടുത്ത മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്നതിനിടയിൽ, അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ രണ്ട് അമേരിക്കൻ യുദ്ധക്കപ്പലുകൾ യാത്ര നടത്തിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. അത്യാധുനിക സാങ്കേതികവിദ്യയുള്ള രണ്ട് പുതിയ ഡിസ്ട്രോയർ കപ്പലുകളാണ് കടലിടുക്കിന്‍റെ മധ്യത്തിലൂടെ കടന്നുപോയതെന്നും അമേരിക്കയെ തടയാൻ ആർക്കും സാധിച്ചില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈന്യത്തിന്‍റെ പക്കലുള്ള അവിശ്വസനീയമായ സാങ്കേതികവിദ്യയെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ എടുത്തുപറഞ്ഞു. തങ്ങൾക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രത്യാക്രമണം ഉണ്ടായാൽ കേവലം മൂന്ന് മിനിറ്റിനുള്ളിൽ ശത്രുവിനെ ഇല്ലാതാക്കാൻ ശേഷിയുള്ള ആയുധ സംവിധാനങ്ങളാണ് ഈ കപ്പലുകളിലുള്ളതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

യുഎസ് സെൻട്രൽ കമാൻഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ‘യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ’, ‘യുഎസ്എസ് മൈക്കൽ മർഫി’ എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളാണ് ഹോർമുസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്ത് അന്താരാഷ്ട്ര കപ്പൽ പാത സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ലോകരാഷ്ട്രങ്ങൾക്കുള്ള ഒരു സഹായമായാണ് അമേരിക്ക ഈ അപകടകരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട പശ്ചാത്തലത്തിൽ, അമേരിക്കൻ നാവികസേന നേരിട്ട് രംഗത്തിറങ്ങിയത് മേഖലയിലെ സംഘർഷാവസ്ഥയുടെ തീവ്രത വർദ്ധിപ്പിക്കുന്നുണ്ട്. ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നീക്കങ്ങളെ നിഷ്പ്രഭമാക്കാൻ തക്ക സജ്ജീകരണങ്ങളുമായാണ് അമേരിക്കൻ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഈ മേഖലയിൽ അമേരിക്കയുടെ കൂടുതൽ സൈനിക ഇടപെടലുകൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

More Stories from this section

family-dental
witywide