
വാഷിംഗ്ടൺ: ഇറാൻ്റെ എണ്ണ ശേഖരം പിടിച്ചെടുക്കാൻ താൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നയം വ്യക്തമാക്കിയത്.
ഇറാൻ്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപ് ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഇറാനിലെ എണ്ണ പിടിച്ചെടുക്കുക എന്നതാണ് എനിക്കേറ്റവും താല്പര്യമുള്ള കാര്യം. എന്നാൽ അമേരിക്കയിലെ ചില വിഡ്ഢികൾ ഇതിനെ ചോദ്യം ചെയ്യുന്നു. അവർക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല,” ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു ‘ബാർഗൈനിംഗ് ചിപ്പ്’ ആയാണ് ഖാർഗ് ദ്വീപിനെ അമേരിക്ക കാണുന്നത്. മുമ്പ് വെനസ്വേലൻ മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ ഭരണകാലത്ത് അവിടുത്തെ എണ്ണമേഖലയിൽ അമേരിക്ക നടത്തിയ ഇടപെടലുകൾക്ക് സമാനമായ നീക്കമാണ് ഇറാനിലും ലക്ഷ്യമിടുന്നതെന്ന് ട്രംപ് സൂചിപ്പിച്ചു. ഇറാൻ്റെ വടക്കൻ ഗൾഫ് തീരത്ത് നിന്ന് 20 മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ് ഇറാൻ്റെ സാമ്പത്തിക സ്രോതസ്സുകളിൽ ഏറ്റവും നിർണ്ണായകമായ ഒന്നാണ്. ട്രംപിൻ്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പേർഷ്യൻ ഗൾഫിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ്, രാജ്യത്തിൻ്റെ 90 ശതമാനത്തിലധികം എണ്ണക്കയറ്റുമതിയും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ എണ്ണ കയറ്റുമതി കേന്ദ്രമാണ്. ആഴക്കടൽ സൗകര്യവും വൻ സംഭരണശേഷിയുമുള്ള ഈ ദ്വീപ് ഇറാൻ്റെ സാമ്പത്തിക നട്ടെല്ലായി കണക്കാക്കപ്പെടുന്നു.















