
വാഷിംഗ്ടൺ: ക്യൂബയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ക്യൂബയ്ക്കെതിരായ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമാണിത്.
ക്യൂബൻ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും “അസാധാരണവും ഗൗരവകരവുമായ ഭീഷണി” ആണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതലാണ് ഈ തീരുവകൾ പ്രാബല്യത്തിൽ വരുന്നത്.
തീരുവ നടപ്പിലാക്കുന്നതിനായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെയും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിനെയും ട്രംപ് ചുമതലപ്പെടുത്തി. ക്യൂബയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതിനായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് 60 ദിവസത്തെ സമയപരിധി നൽകിയിട്ടുണ്ട്. ക്യൂബയ്ക്ക് സഹായം നൽകുന്നത് നിർത്താത്ത രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ കുറഞ്ഞത് 25% അധിക തീരുവ ചുമത്താനാണ് തീരുമാനം. റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ക്യൂബയുടെ ബന്ധവും ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു എന്ന ആരോപണവുമാണ് ഈ കടുത്ത നടപടിക്ക് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നത്.
ക്യൂബയ്ക്ക് നേരിട്ടോ അല്ലാതെയോ എണ്ണ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തുനിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ അധിക തീരുവ ചുമത്താൻ ഈ ഉത്തരവ് അധികാരം നൽകുന്നു.
ക്യൂബയുടെ എണ്ണ വിതരണ ശൃംഖലയെ തകർക്കുന്നതിലൂടെ അവിടുത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. മെക്സിക്കോ പോലുള്ള രാജ്യങ്ങളെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബോം ക്യൂബയിലേക്കുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവച്ചതായി ഇതിനോടകം അറിയിച്ചിട്ടുണ്ട്.
Trump signs executive order to impose tariffs on countries that supply oil to Cuba










