
വാഷിംഗ്ടൺ: അധികാരത്തിലേറിയതുമുതൽ വിവാദമായതാണ് ട്രംപ് ഭരണകൂടത്തിൻ്റെ നാടുകടത്തൽ. ഇപ്പോഴിതാ ഏകദേശം 300 കുടിയേറ്റക്കാരെ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നതിനായി നികുതിദായകരുടെ പണത്തിൽ നിന്ന് 40 മില്യൺ ഡോളറിലധികം (ഏകദേശം 330 കോടിയിലധികം രൂപ) ചെലവഴിച്ചതായി സെനറ്റിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പത്ത് മാസമെടുത്തു നടത്തിയ പഠനത്തിന്റെ ഫലമാണ് ഈ 30 പേജുള്ള റിപ്പോർട്ട്. ഭരണകൂടം നടത്തിയ മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തലുകളെക്കുറിച്ചാണ് ഇവർ ഈ റിപ്പോർട്ടിൽ പരിശോധിച്ചത്.”
കുടിയേറ്റക്കാരുടെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നതിന് പകരം അവർക്ക് യാതൊരു ബന്ധവുമില്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് അവരെ മാറ്റുന്നതിനാണ് ഈ തുക ചിലവഴിച്ചത്. ഇത്തരത്തിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനായി വിദേശ രാജ്യങ്ങൾക്ക് ‘ലമ്പ് സം’ (lump sum) പേയ്‌മെന്റുകളായി ഏകദേശം 32 മില്യൺ ഡോളർ നൽകി. എൽ സാൽവദോർ, റുവാണ്ട, ഇക്വറ്റോറിയൽ ഗിനിയ, എസ്വാട്ടിനി, പലാവു തുടങ്ങിയ രാജ്യങ്ങളുമായാണ് ഇത്തരം കരാറുകളിൽ ഏർപ്പെട്ടത്.
കുറഞ്ഞ എണ്ണം ആളുകളെ കൊണ്ടുപോകുന്നതിന് പോലും ചിലവേറിയ സൈനിക വിമാനങ്ങൾ ഉപയോഗിച്ചതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ചില സാഹചര്യങ്ങളിൽ ഒരാളെ നാടുകടത്താൻ ശരാശരി 1,33,333 ഡോളർ വരെ ചിലവായിട്ടുണ്ട്.
മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെടുന്ന രാജ്യങ്ങളിലേക്കാണ് ആളുകളെ അയക്കുന്നതെന്നും, ഇത് അമേരിക്കൻ നികുതിപ്പണത്തിന്റെ ദുരുപയോഗമാണെന്നും സെനറ്റർ ജീൻ ഷഹീൻ ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ ചൂണ്ടിക്കാട്ടുന്നു.
Trump spent more than Rs 330 crore to deport immigrants.















