കാനഡയ്‌ക്കെതിരെ 100 ശതമാനം നികുതി ഭീഷണിയുമായി ട്രംപ്; ചൈനയുമായുള്ള വ്യാപാര കരാർ ഉപേക്ഷിച്ചില്ലെങ്കിൽ വമ്പൻ പണി; മുന്നറിയിപ്പ്

വാഷിംഗ്ടൺ/ഒട്ടാവ: ചൈനയുമായി വ്യാപാര കരാറിൽ ഏർപ്പെടാനുള്ള കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നീക്കത്തിനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള വ്യാപാര കരാറിൽ ഏർപ്പെട്ടാൽ, കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ ചൈന സന്ദർശിക്കുകയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക വ്യാപാര കരാറിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാനഡയെ ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കടത്തിവിടാനുള്ള ഒരു “ഡ്രോപ്പ് ഓഫ് പോർട്ട്” ആക്കാൻ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രംപും മാർക്ക് കാർണിയും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. സ്വിറ്റ്‌സർലൻഡിലെ ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കാർണി നടത്തിയ പ്രസംഗത്തിൽ ട്രംപിന്റെ പേരെടുത്ത് പറയാതെ അമേരിക്കയുടെ ഏകപക്ഷീയമായ നയങ്ങളെ വിമർശിച്ചിരുന്നു. “അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നത്” എന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക്, “കാനഡ നിലനിൽക്കുന്നത് അമേരിക്ക കൊണ്ടല്ല, മറിച്ച് കനേഡിയൻ ആയതുകൊണ്ടാണ്” എന്ന് കാർണി തിരിച്ചടിക്കുകയും ചെയ്തു.

അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നായ കാനഡയ്‌ക്കെതിരെ ട്രംപ് ഉയർത്തിയ ഈ പുതിയ ഭീഷണി ആഗോള വിപണിയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. കാനഡയുടെ കയറ്റുമതിയുടെ മുക്കാൽ ഭാഗവും അമേരിക്കയിലേക്കായതിനാൽ, ഈ നികുതി നടപ്പിലാക്കിയാൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അത് കനത്ത ആഘാതമാകും.

Also Read

More Stories from this section

family-dental
witywide