
ന്യൂയോർക്ക്: ന്യൂയോർക്കിലെ പെൻ സ്റ്റേഷനും, വാഷിംഗ്ടണിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും തൻ്റെ പേര് നൽകിയാൽ ന്യൂയോർക്കിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കുള്ള ഫണ്ട് അനുവദിക്കാമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ചതായി റിപ്പോർട്ട്.
ന്യൂയോർക്കിനെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന ഗേറ്റ്‌വേ ടണൽ പദ്ധതിക്കായി മാറ്റിവെച്ചിരുന്ന 16 ബില്യൺ ഡോളറിൻ്റെ (ഏകദേശം 1.34 ലക്ഷം കോടി രൂപ) ഫണ്ടാണ് ട്രംപ് ഭരണകൂടം നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. ന്യൂയോർക്കിനെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന ഈ ടണൽ പദ്ധതി ട്രെയിൻ ഗതാഗതത്തിന് അതീവ നിർണ്ണായകമാണ്. ജോ ബൈഡൻ പ്രസിഡൻ്റായിരുന്ന കാലത്ത് ഇതിനായി 15 ബില്യൺ ഡോളർ അനുവദിച്ചിരുന്നു.
ഡെമോക്രാറ്റിക് സെനറ്റ് അംഗമായ ചക്ക് ഷൂമർ ഈ നിർദ്ദേശം ഉടൻ തന്നെ നിരസിച്ചുവെന്നും. ഇത്തരം സ്ഥലങ്ങളുടെ പേര് മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെന്നും റിപ്പോർട്ടുണ്ട്. ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയിൽ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഫണ്ട് ലഭിച്ചില്ലെങ്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തടസ്സപ്പെടുമെന്നും ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ട്രംപിൻ്റെ ഈ നടപടി അങ്ങേയറ്റം അഹന്ത നിറഞ്ഞതാണെന്ന് സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻ്റ് വിമർശിച്ചു. തൊഴിലാളികളുടെ ജോലിയെക്കാളും സാമ്പത്തിക നേട്ടത്തെക്കാളും ട്രംപ് സ്വന്തം പേരിനാണ് മുൻഗണന നൽകുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
Trump wanted NY airport, station named after him, says report
















