
ന്യൂഡൽഹി: ഡെന്മാർക്കിന്‍റെ കീഴിലുള്ള ദ്വീപ് രാഷ്ട്രമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനും ലോക ഭൂപടം തന്നെ മാറ്റിവരയ്ക്കാനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പദ്ധതിയിടുന്നതായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ഇയാൻ ബ്രെമ്മർ. ഗ്രീൻലാൻഡിന്റെ പരമാധികാരം അമേരിക്കയുടെ കൈപ്പിടിയിലാക്കാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ ട്രംപ് തന്റെ ഭരണകൂടത്തിന് നിർദ്ദേശം നൽകിയതായി യുറേഷ്യ ഗ്രൂപ്പ് സ്ഥാപകൻ കൂടിയായ ബ്രെമ്മർ വെളിപ്പെടുത്തി.
എൻ.ഡി.ടി.വി എഡിറ്റർ ഇൻ ചീഫ് രാഹുൽ കൻവാലിന് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയാകാൻ സാധ്യതയുള്ള ഈ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. നിലവിൽ ഗ്രീൻലാൻഡിൽ സൈനികാധിനിവേശം നടത്താനുള്ള നീക്കങ്ങൾ പ്രകടമല്ലെങ്കിലും, ഈ പ്രദേശം ഇനിമുതൽ ഡെന്മാർക്കിന്റെ ഭാഗമാകാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് ബ്രെമ്മർ വ്യക്തമാക്കി. ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനും അവിടുത്തെ ജനങ്ങളുമായി നേരിട്ട് കരാറുകളിൽ ഏർപ്പെടാനുമാണ് ട്രംപിന്റെ ലക്ഷ്യം.
ഈ ദൗത്യം വിജയിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെങ്കിലും ട്രംപ് ഇതിനായി ഉറച്ച തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് ബ്രെമ്മർ വ്യക്തമാക്കുന്നത്. ഗ്രീൻലാൻഡിന് മേൽ സൈനിക നടപടി ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അത്തരമൊരു സാധ്യത പൂർണ്ണമായും തള്ളിക്കളയാനാവില്ലെന്നും സാമ്പത്തികവും രാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്ക് പുറമെ സൈനികമായ നീക്കങ്ങളും ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














