
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡിയാഗോ ഗാർഷ്യ സൈനിക താവളം വിട്ടുകൊടുക്കരുതെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇറാൻ്റെ ഭരണനേതൃത്വത്തിനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഉപയോഗിക്കുന്ന ഈ താവളം ഇറാനെതിരായ സൈനിക നീക്കങ്ങളിൽ അതീവ നിർണായകമാണെന്ന് ട്രംപ് വാദിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് സ്റ്റാർമർക്ക് നിർദ്ദേശം നൽകിയത്. ഈ ദ്വീപ് ബ്രിട്ടന്റെ തന്നെ നിയന്ത്രണത്തിൽ തുടരണമെന്നും കരാറുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്വീപ് വിട്ടുകൊടുക്കുന്നത് യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ ബ്രിട്ടന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രതിനിധികൾ ചർച്ചകൾ നടത്തിവരുന്നതിനിടെയാണ് ഈ നീക്കം.
I have been telling Prime Minister Keir Starmer, of the United Kingdom, that Leases are no good when it comes to Countries, and that he is making a big mistake by entering a 100 Year Lease with whoever it is that is “claiming” Right, Title, and Interest to Diego Garcia,…
— Commentary: Trump Truth Social Posts On X (@TrumpTruthOnX) February 18, 2026
ചാഗോസ് ദ്വീപസമൂഹത്തിൻ്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ നിർണായക നീക്കം. കരാർ പ്രകാരം, ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡിയാഗോ ഗാർഷ്യയിലെ സൈനിക താവളം 100 വർഷത്തേക്ക് ബ്രിട്ടൻ പാട്ടത്തിനെടുക്കുകയാണ് ചെയ്യുന്നത്.
ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ, ഇറാനിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ഡിയാഗോ ഗാർഷ്യയിലെയും ഇംഗ്ലണ്ടിലെ ആർ.എ.എഫ് (RAF) ഫെയർഫോർഡിലെയും സൈനിക താവളങ്ങൾ യുഎസിന് ആവശ്യമായി വരുമെന്ന് ട്രംപ് സൂചിപ്പിച്ചു. കൂടാതെ ബ്രിട്ടനും മറ്റ് സഖ്യരാജ്യങ്ങൾക്കും നേരെ ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 1960-കളിൽ മൗറീഷ്യസിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ചാഗോസ് ദ്വീപുകൾ ബ്രിട്ടൻ കൈവശം വയ്ക്കുകയും അവിടുത്തെ ആയിരക്കണക്കിന് താമസക്കാരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള അവരുടെ നിയമപോരാട്ടങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ട്രംപ് പറയുന്നു.
അതേസമയം, ട്രംപിൻ്റെ പ്രസ്താവനയും ഔദ്യോഗിക അമേരിക്കൻ നയവും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞത്, ട്രംപിന്റെ വാക്കുകളെ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടായി കണക്കാക്കണം എന്നാണ്. സ്റ്റാർമർ ഗവൺമെന്റ് കരാർ ഒപ്പിട്ടപ്പോൾ അതിനെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, പിന്നീട് അത് ‘വലിയ വിഡ്ഢിത്തം’ എന്ന് വിമർശിക്കുകയും ഒടുവിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം വീണ്ടും തൻ്റെ നിലപാട് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
Trump warns Britain not to release Diego Garcia amid tensions with Iran















