
വാഷിംഗ്ടൺ: ഇറാനിലേക്ക് യുഎസ് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ പദ്ധതികൾ പെൻ്റഗൺ ഉദ്യോഗസ്ഥർ തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, സൈനിക ഓപ്ഷനുകൾ പരിശോധിക്കുന്ന പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മുന്നിൽ മുതിർന്ന സൈനിക കമാൻഡർമാർ പ്രത്യേക നിർദ്ദേശങ്ങൾ സമർപ്പിച്ചതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
സേനയെ വിന്യസിക്കുന്ന കാര്യത്തിൽ ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ഏത് സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച ഓവൽ ഓഫീസിൽ വെച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “നിലവിൽ സൈന്യത്തെ ഒരിടത്തേക്കും അയക്കുന്നില്ല” എന്നായിരുന്നു ട്രംപിൻ്റെ മറുപടി. “സൈന്യത്തെ അയക്കുന്നുണ്ടെങ്കിൽ തന്നെ അത് നിങ്ങളോട് പറയില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് കരസേനയുടെ പ്രമുഖ വിഭാഗമായ 82-ാം എയർബോൺ ഡിവിഷനെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ നീക്കം നടക്കുന്നുണ്ട്. ഏകദേശം 2,200 മറൈൻ സൈനികരും മൂന്ന് യുദ്ധക്കപ്പലുകളും കാലിഫോർണിയയിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. കരയുദ്ധമുണ്ടായാൽ പിടിയിലാകുന്ന ഇറാനിയൻ സൈനികരെയും അർദ്ധസൈനിക വിഭാഗങ്ങളെയും എവിടെ പാർപ്പിക്കണം എന്നതിനെക്കുറിച്ചും പെൻ്റഗൺ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, പ്രസിഡൻ്റിന് ആവശ്യമായ എല്ലാ സൈനിക ഓപ്ഷനുകളും നൽകുക എന്നത് പെൻ്റഗണിൻ്റെ ജോലിയാണെന്നും, സൈന്യത്തെ അയക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. നിലവിലെ സൈനിക നീക്കങ്ങൾ മേഖലയിൽ വലിയ രാഷ്ട്രീയ-യുദ്ധ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Trump’s preparations for a ground war in Iran: Secret move to send in troops?















