
വാഷിംഗ്ടൺ: ഈ മാസം സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന് മുന്നോടിയായി, ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കം വീണ്ടും കടുപ്പിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡ് റഷ്യൻ ഭീഷണിയിലാണെന്ന നാറ്റോയുടെ മുന്നറിയിപ്പുകൾ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദാവോസിൽ നടക്കുന്ന ചർച്ചകളിൽ ഈ വ്യാപാര യുദ്ധ ഭീഷണിയും ഗ്രീൻലാൻഡ് വിഷയവും പ്രധാന ചർച്ചാവിഷയമാകുമെന്ന് കരുതപ്പെടുന്നു.
ഗ്രീൻലാൻഡിനെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും സംരക്ഷിക്കുന്നതിൽ ഡെന്മാർക്ക് പരാജയപ്പെട്ടുവെന്നും, അമേരിക്ക ഈ ദ്വീപ് ഏറ്റെടുക്കുക മാത്രമാണ് ഏക പോംവഴിയെന്നും ട്രംപ് വാദിക്കുന്നു. ഗ്രീൻലാൻഡ് കൈമാറാൻ ഡെന്മാർക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 10 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.
നാറ്റോ സെക്രട്ടറിയുമായി താൻ സംരിച്ചിരുന്നുവെന്നും ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് യുഎസ് ഏറ്റെടുക്കുന്നത് “ദേശീയ, ലോക സുരക്ഷയ്ക്ക്” അനിവാര്യമാണെന്നും പ്രസ്താവിച്ചു. “എല്ലാവരോടും ഞാൻ വളരെ വ്യക്തമായി പറഞ്ഞതുപോലെ, ദേശീയ, ലോക സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അനിവാര്യമാണ്. ഒരു തിരിച്ചുപോക്കും ഉണ്ടാകില്ല – എല്ലാവരും അതിൽ യോജിക്കുന്നു!” ട്രൂത്ത് സോഷ്യലിൽ പ്രസിഡൻ്റ് പോസ്റ്റ് ചെയ്തു.
അതിനിടെ, റഷ്യയിൽ നിന്നുള്ള ഭീഷണി നേരിടാൻ ഗ്രീൻലാൻഡിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാൻ ഡെന്മാർക്ക് തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയനും നാറ്റോയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രീൻലാൻഡ് വിൽക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് ഡെന്മാർക്ക് ഇപ്പോഴും തുടരുന്നത്.
Trump’s says Europe not listening to NATO’s warning about Russion Threat on Greenland















