
വാഷിംഗ്ടൺ: അമേരിക്കൻ സൈനികർ താവളമടിച്ചിരിക്കുന്ന കൃത്യമായ സ്ഥലവിവരങ്ങൾ റഷ്യ ഇറാനു കൈമാറുന്നതായി അമേരിക്ക വിശ്വസിക്കുന്നുവെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് ആണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇറാന് തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ ഇത് സഹായിക്കുമെന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അമേരിക്ക ഇതിനെ കാണുന്നത്.
ഇറാനുള്ള ഈ സഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ, റഷ്യ രഹസ്യാന്വേഷണ വിവരങ്ങൾ ടെഹ്‌റാനു (ഇറാൻ) നൽകുന്നതായി യുഎസ് വിശ്വസിക്കുന്നുവെന്ന് ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എത്തരത്തിലുള്ള വിവരങ്ങളാണ് കൈമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരോലിൻ ലെവിറ്റ് ഈ റിപ്പോർട്ട് നിഷേധിച്ചില്ല, പകരം യുഎസ് ഇപ്പോഴും യുദ്ധത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്നതിനാൽ ഇത്തരം സഹായങ്ങൾ കാര്യമാക്കുന്നില്ലെന്നാണ് അവർ പ്രതികരിച്ചത്.
“ഇറാന്റെ സൈനിക നീക്കങ്ങളിൽ ഇത് വലിയ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല, കാരണം ഞങ്ങൾ അവരെ പൂർണ്ണമായും തകർക്കുകയാണ്,” ലെവിറ്റ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏകദേശം 30 കപ്പലുകൾ നശിപ്പിക്കുകയും ഇറാൻ്റെ മിസൈൽ വിക്ഷേപണ ശേഷി തകർക്കുകയും ചെയ്തതുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ യുഎസ് കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
മാർച്ച് 1-ന് കുവൈറ്റിലെ യുഎസ് താവളത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. പത്തോളം സൈനികർക്ക് വിവിധ ആക്രമണങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഐഎ (CIA) ഈ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. പ്രതിരോധ വകുപ്പും ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. ആരോപണങ്ങളിൽ റഷ്യയും നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇറാൻ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മുമ്പ് പറഞ്ഞിരുന്നു. “ഞങ്ങളുടെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്, അതിൽ മാറ്റമൊന്നുമില്ല,” എന്നാണ് പെസ്കോവ് അന്ന് വ്യക്തമാക്കിയത്.
US accuses Russia of sharing US military location data with Iran















