
ജറുസലേം: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവേശത്തോടെ സ്വാഗതം ചെയ്തു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായുള്ള തന്റെ വ്യക്തിബന്ധവും അമേരിക്കയുമായുള്ള സൈനിക ഏകോപനവും ഇസ്രായേൽ ജനതയെ ഓർമ്മിപ്പിക്കാൻ നെതന്യാഹു ഈ അവസരം ഉപയോഗിക്കുന്നുണ്ട്. നിലവിൽ ഇസ്രായേലിൽ നെതന്യാഹുവിനേക്കാൾ ജനപ്രീതി ട്രംപിനാണെന്ന സർവ്വേ ഫലങ്ങൾക്കിടയിലാണ്, അമേരിക്കൻ പിന്തുണ ഉയർത്തിക്കാട്ടി തന്റെ രാഷ്ട്രീയ നില ഭദ്രമാക്കാൻ അദ്ദേഹം ശ്രമിക്കുന്നത്.
എന്നാൽ, അമേരിക്കയുടെ ഈ നീക്കം യുദ്ധത്തിൽ എത്രത്തോളം വിജയം കാണുമെന്ന കാര്യത്തിൽ ഇസ്രായേലിലെ മുൻനിര സൈനിക-സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ തന്നെ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അഞ്ച് ആഴ്ച നീണ്ടുനിന്ന അതിശക്തമായ യുദ്ധത്തിലൂടെ നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ, ഹോർമുസ് കടലിടുക്കിലെ ഒരു ഉപരോധത്തിലൂടെ മാത്രം നേടിയെടുക്കാൻ സാധിക്കില്ലെന്ന് ഇസ്രായേൽ സൈനിക ഇന്റലിജൻസിലെ ഇറാൻ വിഭാഗം മുൻ മേധാവി ഡാനി സിട്രിനോവിച്ച് തുറന്നടിച്ചു.
40 ദിവസത്തിലേറെയായി തുടരുന്ന യുദ്ധത്തിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ ഇസ്രായേലിനായിട്ടില്ലെന്ന് മുൻ സുരക്ഷാ മന്ത്രി മോഷെ യാലോനും ചൂണ്ടിക്കാട്ടി. ഈ സാഹചര്യം ഇറാനെ കൂടുതൽ പ്രകോപിപ്പിക്കുമെന്നും, നിലനിൽപ്പിനായി ആണവായുധങ്ങൾ നിർമ്മിക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന നിഗമനത്തിലേക്ക് ഇറാൻ എത്തിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഉപരോധം ഇറാനെ ചർച്ചാമേശയിലെത്തിക്കുമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, ഇത് പശ്ചിമേഷ്യയെ കൂടുതൽ അപകടകരമായ ആണവ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് ഇസ്രായേലിലെ തന്നെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥർ.













