
വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് കോൺഗ്രസ് സമിതിക്ക് മുമ്പാകെ ഹാജരാകാൻ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക് സമ്മതിച്ചു. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകാൻ ലുട്‌നിക് സ്വയം സന്നദ്ധത പ്രകടിപ്പിച്ചതായി കമ്മിറ്റി ചെയർമാൻ ജെയിംസ് കോമർ അറിയിച്ചു.
എപ്‌സ്റ്റീനുമായുള്ള ബന്ധം 2005-ൽ അവസാനിപ്പിച്ചുവെന്നാണ് ലുട്‌നിക് നേരത്തെ കോൺഗ്രസിനോട് പറഞ്ഞിരുന്നത്. എന്നാൽ, 2008-ൽ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് എപ്‌സ്റ്റീൻ ശിക്ഷിക്കപ്പെട്ടതിന് ശേഷവും, 2012 ഡിസംബർ 23-ന് ലുട്‌നിക് എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപ് സന്ദർശിച്ചതായി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നു. ഈ സന്ദർശനം ലുട്‌നിക് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ദശലക്ഷക്കണക്കിന് രേഖകളിലാണ് ലുട്‌നിക്കിൻ്റെ സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉള്ളത്. 2012 ഡിസംബർ 23-ന് അദ്ദേഹം ദ്വീപ് സന്ദർശിച്ചതായി ഈ രേഖകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, ഹിലരി ക്ലിൻ്റൺ എന്നിവർ ഈ കേസിൽ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലുട്‌നിക്കിൻ്റെ നീക്കം. ലുട്‌നിക്കിന് പുറമെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഉൾപ്പെടെയുള്ള മറ്റ് പ്രമുഖരോടും ഹാജരാകാൻ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
എപ്‌സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയ സാഹചര്യത്തിൽ ലുട്‌നിക് സ്ഥാനം രാജിവെക്കണമെന്ന് ട്രംപ് ഭരണകൂടത്തോട് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. അതേസമയം, എപ്‌സ്റ്റീൻ്റെ ഇരകൾ ആരും തന്നെ ലുട്‌നിക്കിനെതിരെ ഇതുവരെ നേരിട്ട് കുറ്റങ്ങളൊന്നും ആരോപിച്ചിട്ടില്ല. ലുട്‌നിക് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്ന തീയതി വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
US Commerce Secretary to testify to Congressional committee on ties to Epstein















