
വാഷിംഗ്ടൺ: അമേരിക്കക്കാർക്കായുള്ള പുതിയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ. റോബർട്ട് എഫ്. കെന്നഡി ജൂനിയർ , കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് എന്നിവർ ചേർന്നാണ് ‘Dietary Guidelines for Americans 2025-2030’ പ്രഖ്യാപിച്ചത്. ‘യഥാർത്ഥ ഭക്ഷണം കഴിക്കുക’ (Eat Real Food) എന്നതാണ് ഇതിന്റെ പ്രധാന സന്ദേശം.
മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന മാറ്റങ്ങൾ
പുതിയ നിർദ്ദേശപ്രകാരം പ്രോട്ടീന്റെ അളവ് വർദ്ധിപ്പിച്ചു. ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 1.2 മുതൽ 1.6 ഗ്രാം വരെ പ്രോട്ടീൻ ദിവസവും കഴിക്കാൻ ശുപാർശ ചെയ്യുന്നു. മുട്ട, ചുവന്ന ഇറച്ചി (Red Meat), മത്സ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (ഉദാഹരണത്തിന് ചിപ്‌സ്, കുക്കീസ്, മധുരപാനീയങ്ങൾ), വൈറ്റ് ബ്രെഡ്, റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ എന്നിവ കർശനമായി കുറയ്ക്കാൻ നിർദ്ദേശിക്കുന്നുണ്ട്.
പഞ്ചസാരയ്ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് പുതിയ നിർദേശങ്ങളിൽ കാണാനാകുക. ഭക്ഷണത്തിൽ അധികമായി ചേർക്കുന്ന പഞ്ചസാര (Added Sugar) പൂർണ്ണമായും ഒഴിവാക്കാനാണ് ലക്ഷ്യം. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു തരത്തിലുള്ള അധിക പഞ്ചസാരയും നൽകരുത് എന്ന് പ്രത്യേകം പറയുന്നുണ്ട്.
കൊഴുപ്പിന്റെ കാര്യത്തിലും കാതലായ മാറ്റങ്ങൾ നിർദേശങ്ങളിൽ കാണാം. ലോ-ഫാറ്റ് ഭക്ഷണങ്ങൾക്ക് പകരം ഫുൾ-ഫാറ്റ് പാലുൽപ്പന്നങ്ങൾ , വെണ്ണ, ബീഫ് ടാലോ തുടങ്ങിയ പ്രകൃതിദത്ത കൊഴുപ്പുകൾ ഉപയോഗിക്കാൻ മാർഗ്ഗനിർദ്ദേശത്തിൽ പ്രോത്സാഹിപ്പിക്കുന്നു. പഴയ ‘മൈ പ്ലേറ്റ്’ (MyPlate) മാതൃകയ്ക്ക് പകരം പുതിയ പിരമിഡും അവതരിപ്പിച്ചു. ഇതിൽ ഇറച്ചി, പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
കൂടാതെ, ദഹനപ്രക്രിയ മെച്ചപ്പെടുത്താൻ കിമ്മിചി, തൈര് തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കാനും നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു. മുമ്പത്തെ മാർഗ്ഗനിർദ്ദേശങ്ങളിൽ പുരുഷന്മാർക്ക് ഒരു ദിവസം രണ്ട് ഡ്രിങ്കിൽ കൂടുതലും സ്ത്രീകൾക്ക് ഒരു ഡ്രിങ്കിൽ കൂടുതലും പാടില്ല എന്ന് വ്യക്തമായ പരിധി ഉണ്ടായിരുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഈ സംഖ്യാപരമായ പരിധി ഒഴിവാക്കി. പകരം, “മെച്ചപ്പെട്ട മൊത്തത്തിലുള്ള ആരോഗ്യത്തിനായി മദ്യം കുറച്ച് ഉപയോഗിക്കുക” എന്ന പൊതുവായ ഉപദേശമാണ് നൽകുന്നത്. മുൻപുണ്ടായിരുന്നതുപോലെ പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്തമായ അളവുകൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലില്ല. എന്നാൽ ഗർഭിണികൾ, മദ്യപാനം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുള്ളവർ, ചില മരുന്നുകൾ കഴിക്കുന്നവർ എന്നിവർ മദ്യം പൂർണ്ണമായും ഒഴിവാക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു. മദ്യപിക്കാത്തവർ ആരോഗ്യപരമായ കാരണങ്ങളാൽ മദ്യപാനം ആരംഭിക്കരുത് എന്നും നിർദ്ദേശമുണ്ട്.
പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ മദ്യ ഉപഭോഗവും കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധത്തെയോ മദ്യവും അക്രമവും തമ്മിലുള്ള ബന്ധത്തെയോ, പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റ് ദീർഘകാല അപകടസാധ്യതകളെയോകുറിച്ച് പ്രതിപാദിക്കുന്നില്ല. മദ്യപാനം കാലക്രമേണ, ആമാശയം, പാൻക്രിയാറ്റിക് കാൻസർ തുടങ്ങിയ ചില അർബുദങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു, കൂടാതെ അമിതമായ മദ്യപാനം ഹൃദ്രോഗം, കരൾ രോഗം, മദ്യപാന വൈകല്യങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം എന്ന് രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങൾ പറയുന്നു.
ഈ നിർദേശങ്ങൾ അമേരിക്കയിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികളെയും മറ്റ് ഫെഡറൽ പോഷകാഹാര പരിപാടികളിലും മാറ്റങ്ങൾ കൊണ്ടുവരും.
US Health Secretary releases new dietary guidelines
















