
വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ദശലക്ഷക്കണക്കിന് രേഖകളിൽ ആയിരക്കണക്കിന് ഫയലുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചു. രേഖകളിലെ സെൻസിറ്റീവായ വിവരങ്ങൾ മറയ്ക്കുന്നതിൽ വന്ന പാളിച്ചകൾ മൂലം ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യമായതിനെത്തുടർന്നാണ് ഈ നടപടി. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളിൽ നൂറുകണക്കിന് ഇരകളുടെ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, സാമ്പത്തിക വിവരങ്ങൾ, വസ്ത്രമില്ലാത്ത ചിത്രങ്ങൾ എന്നിവ കൃത്യമായി മറയ്ക്കാതെയാണ് പ്രസിദ്ധീകരിച്ചത്.
ഇത് ഇരകളുടെ ജീവിതം വീണ്ടും അപകടത്തിലാക്കിയെന്ന് അവരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. തങ്ങളുടെ സ്വകാര്യത വെളിപ്പെടുത്തിയത് അങ്ങേയറ്റം പ്രകോപനപരമാണെന്നും, ഇത് വർഷങ്ങളായി തങ്ങൾ കെട്ടിപ്പടുത്ത ജീവിതത്തെ തകർത്തുവെന്നും അതിജീവിച്ചവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ വീണ്ടും പൊതുമധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അവർ ആരോപിച്ചു.
വിവരങ്ങൾ ചോർന്നതിൽ സാങ്കേതികമോ മാനുഷികമോ ആയ പിശക് സംഭവിച്ചതായി നീതിന്യായ വകുപ്പ് സമ്മതിച്ചു. പരാതി ലഭിച്ച ഫയലുകൾക്ക് പുറമെ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയ മറ്റ് നിരവധി രേഖകളും തിരുത്തലുകൾക്കായി നീക്കം ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടം ഒപ്പുവെച്ച ‘എപ്‌സ്റ്റീൻ ഫയൽസ് ട്രാൻസ്പേരൻസി ആക്ട്’ പ്രകാരമാണ് ഈ രേഖകൾ പരസ്യപ്പെടുത്തിയത്. എന്നാൽ പദവികളിലിരിക്കുന്ന പ്രമുഖരെ സംരക്ഷിക്കാനാണ് സർക്കാർ ഇരകളുടെ പേര് വെളിപ്പെടുത്തിയതെന്ന് ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും കുറ്റപ്പെടുത്തി. നിലവിൽ ഈ രേഖകൾ വീണ്ടും പരിശോധിച്ച്, വിവരങ്ങൾ സുരക്ഷിതമായി മറച്ചതിന് ശേഷം മാത്രമേ വെബ്‌സൈറ്റിൽ പുനഃപ്രസിദ്ധീകരിക്കൂ എന്ന് അധികൃതർ അറിയിച്ചു.













