
വാഷിംഗ്ടൺ: യുഎസ് ലേബർ സെക്രട്ടറി ലോറി ഷാവേസ് ഡിറെമറുടെ ഭർത്താവ് ഷോൺ ഡിറെമറിനെ ഡിപ്പാർട്ട്‌മെൻ്റ് ആസ്ഥാനത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കി. ഡിപ്പാർട്ട്‌മെൻ്റിലെ രണ്ട് വനിതാ ജീവനക്കാർ ഇയാൾ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ ഒരാൾ ഡിറെമറിനെതിരെ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
മെട്രോപൊളിറ്റൻ പൊലീസ് റിപ്പോർട്ട് പ്രകാരം, ഡിസംബർ 18-ന് വാഷിംഗ്ടൺ ഡിസിയിലെ ലേബർ ഡിപ്പാർട്ട്‌മെൻ്റ് ആസ്ഥാനത്ത് വെച്ച് ഡിറെമർ തൻ്റെ സമ്മതമില്ലാതെ ലൈംഗികമായി സ്പർശിച്ചുവെന്ന് പരാതിക്കാരി ആരോപിക്കുന്നു.
വൈറ്റ് ഹൗസിന് ഈ വിഷയത്തിൽ അറിവുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘ന്യൂയോർക്ക് ടൈംസ്’ ആണ് ഈ ആരോപണങ്ങൾ ആദ്യമായി പുറത്തുകൊണ്ടുവന്നത്. 57-കാരനായ ഡിറെമർ പോർട്ട്‌ലാൻഡ് ആസ്ഥാനമായുള്ള ഒരു അനസ്‌തേഷ്യോളജിസ്റ്റാണ്. ഒരു മെഡിക്കൽ ക്ലിനിക്കിൻ്റെ പ്രസിഡൻ്റും എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടറുമായ ഇദ്ദേഹത്തിന് പല സംസ്ഥാനങ്ങളിലും പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസുണ്ട്.
നിലവിലെ ലേബർ സെക്രട്ടറിയായ ലോറി ഷാവേസ്-ഡിറെമർ ഇതിനുമുമ്പ് ഒറിഗൺ ഹാപ്പി വാലിയിലെ മേയറായും റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലാണ് ഇവർ ലേബർ സെക്രട്ടറിയായി ചുമതലയേറ്റത്. ഈ വിഷയത്തിൽ ലേബർ ഡിപ്പാർട്ട്‌മെൻ്റും ഡിറെമറും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
US Labor Secretary’s husband barred from entering department headquarters over sexual assault allegations















