
വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന ബോട്ടുകൾക്ക് നേരെ അമേരിക്കൻ സൈന്യം നടത്തിയ ‘ലെയ്‌തൽ കൈനറ്റിക് സ്ട്രൈക്കിൽ’ രണ്ട് പേർ കൊല്ലപ്പെട്ടതായി യുഎസ് സതേൺ കമാൻഡ് അറിയിച്ചു. സതേൺ കമാൻഡ് മേധാവി ജനറൽ ഫ്രാൻസിസ് എൽ. ഡൊണോവന്റെ നിർദ്ദേശപ്രകാരം ‘ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ’ ആണ് ആക്രമണം നടത്തിയത്. മാരകമായ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ബോട്ട് തകർക്കുകയായിരുന്നു.
ലഹരിക്കടത്ത് നടത്തുന്ന ‘ഡിസിഗ്നേറ്റഡ് ടെററിസ്റ്റ് ഓർഗനൈസേഷനുകളുടെ’ ബോട്ട് ആണെന്ന് രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരെ ‘നാർക്കോ ടെററിസ്റ്റുകൾ’ എന്നാണ് സൈന്യം വിശേഷിപ്പിച്ചത്. 2025 സെപ്റ്റംബർ മുതൽ തുടരുന്ന ഈ ഓപ്പറേഷനിൽ ഇതുവരെ ഏകദേശം 128 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് (ചില റിപ്പോർട്ടുകൾ പ്രകാരം 119-ലധികം).
ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ഡോണൾഡ് ട്രംപ് ഭരണകൂടമാണ് ഈ സൈനിക നീക്കത്തിന് തുടക്കമിട്ടത്. കുറ്റവാളികളെ പിടികൂടുന്നതിന് പകരം കടലിൽ വെച്ച് തന്നെ ബോട്ട് തകർക്കുന്ന രീതിയാണ് ഇതിൽ പിന്തുടരുന്നത്. അമേരിക്കൻ സൈനികർക്ക് ആർക്കും തന്നെ ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടില്ല. ലഹരിക്കടത്ത് ശൃംഖലകൾ തകർക്കപ്പെടുന്നത് വരെ ഇത്തരം ആക്രമണങ്ങൾ തുടരുമെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.














