
വാഷിംഗ്ടൺ: ഇറാനിലെ സൈനിക നീക്കങ്ങളിൽ പങ്കാളിയായിരുന്ന അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനം ബോയിംഗ് കെസി-135 സ്ട്രാറ്റോടാങ്കർ പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇറാഖ്-ജോർദാൻ അതിർത്തിയിലുള്ള തുറൈബിലിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട ആദ്യ വിമാനത്തിനായി തിരച്ചിൽ തുടരുകയാണ്. അതേസമയം, കേടുപാടുകൾ സംഭവിച്ച രണ്ടാമത്തെ സ്ട്രാറ്റോടാങ്കർ വിമാനം സുരക്ഷിതമായി നിലത്തിറക്കി. അപകടത്തിന് തൊട്ടുമുമ്പ് വിമാനം അടിയന്തര സാഹചര്യം അറിയിച്ചിരുന്നതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവീസായ ഫ്ലൈറ്റ് റഡാർ24 റിപ്പോർട്ട് ചെയ്തു.
രണ്ട് വിമാനങ്ങളും ഒരേ അപകടത്തിൽപ്പെട്ടതാണെന്നും എന്നാൽ ഇത് ശത്രുക്കളുടെ ആക്രമണം മൂലമോ അബദ്ധത്തിലുള്ള വെടിയേൽക്കൽ മൂലമോ സംഭവിച്ചതല്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി തകരുന്ന നാലാമത്തെ വിമാനമാണിത്. കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾ തകർന്നിരുന്നെങ്കിലും അതിലെ ആറ് ജീവനക്കാരും സുരക്ഷിതരായി രക്ഷപ്പെട്ടിരുന്നു.
തകർന്ന വിമാനവും ജീവനക്കാരെയും കണ്ടെത്താനായി ‘ട്രാപ്പ്’ (Tactical Recovery of Aircraft and Personnel – TRAP) മിഷൻ ആരംഭിച്ചിട്ടുണ്ട്. ശത്രുക്കൾ എത്തുന്നതിന് മുമ്പ് തകർന്ന വിമാനത്തിലെ സെൻസിറ്റീവ് ഉപകരണങ്ങളും സൈനികരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക എന്നതാണ് ഇത്തരം ദൗത്യങ്ങളുടെ ലക്ഷ്യം. ഇതിനായി വൻ സന്നാഹമാണ് യുഎസ് സൈന്യം ഒരുക്കിയിരിക്കുന്നത്.
US military plane crashes in Iraq; search continues for crew, crash occurred during Operation Epic Fury















