യുഎസ് കപ്പലുകൾ ഒന്നും മടങ്ങില്ല; വെടിനിർത്തലിന് ഇടയിലും ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ്, ‘ഉടമ്പടി വൈകിയാൽ പ്രത്യാഘാതം ഗുരുതരമാകും’

വാഷിംഗ്ടൺ: ഇറാനുമായുള്ള ചർച്ചകളിൽ പൂർണ്ണമായ ഒരു ധാരണയിലെത്തുന്നത് വരെ അമേരിക്കയുടെ മുഴുവൻ സൈനിക സന്നാഹങ്ങളും മേഖലയിൽ നിലയുറപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ നിലപാട് ലോകത്തെ അറിയിച്ചത്. ഇറാനു ചുറ്റുമുള്ള യുഎസ് കപ്പലുകളും വിമാനങ്ങളും ആയുധങ്ങളും സൈനികരും നിലവിലെ സ്ഥാനങ്ങളിൽ തന്നെ തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഏതെങ്കിലും കാരണവശാൽ ചർച്ചകൾ പരാജയപ്പെട്ടാൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം ശക്തമായ സൈനിക നടപടി അഥവാ പോരാട്ടം ആരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഇത്തരം ഒരു സാഹചര്യം ഉണ്ടാകാൻ സാധ്യത കുറവാണെങ്കിലും അമേരിക്കൻ സൈന്യം ഏത് വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാൻ അണുവായുധങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ഹോർമുസ് കടലിടുക്കിലെ ഗതാഗതം സുരക്ഷിതവും തടസ്സമില്ലാത്തതുമായി തുടരണമെന്നുമാണ് തന്റെ പ്രധാന ആവശ്യങ്ങളെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ പരാമർശങ്ങൾ പുറത്തുവരുന്നത്.

തന്റെ സൈന്യം കൂടുതൽ കരുത്താർജ്ജിച്ച് അടുത്ത വിജയത്തിനായി കാത്തിരിക്കുകയാണെന്നും അമേരിക്ക അതിന്റെ പൂർവ്വ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്നും കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഈ നിലപാട് എന്ത് സ്വാധീനം ചെലുത്തുമെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

More Stories from this section

family-dental
witywide