ടെഹ്റാൻ: ഇറാന്‍റെ സാമ്പത്തിക അടിത്തറയായ എണ്ണ വ്യവസായത്തെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക തങ്ങളുടെ സൈനിക നീക്കം കടുപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തടയുന്നതിനുള്ള കൃത്യമായ പദ്ധതികളും നോട്ടിസും അന്താരാഷ്ട്ര കപ്പൽ കമ്പനികൾക്ക് അമേരിക്ക ഇതിനകം കൈമാറിക്കഴിഞ്ഞു. ഈ സൈനിക നീക്കം ഇറാനെ മാത്രമല്ല, ചൈനയെ കൂടി ലക്ഷ്യം വെച്ചുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചൈനയുടെ ആഭ്യന്തര എണ്ണ ആവശ്യത്തിന്‍റെ മൂന്നിലൊന്ന് ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണ്. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം തടയുന്നതിലൂടെ ചൈനയെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാനും, അതുവഴി ചൈനയെക്കൊണ്ട് ഇറാന് മേൽ ചർച്ചകൾക്കായി സമ്മർദ്ദം ചെലുത്താനുമാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. അമേരിക്കയ്ക്ക് സ്വീകാര്യമായ ഒരു സമാധാന കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് ഈ വൻകിട നീക്കത്തിന്‍റെ പിന്നിലെ ബുദ്ധി.
എങ്കിലും, ഇത്രയും വിശാലമായ ഒരു ഉപരോധം നടപ്പിലാക്കാൻ ആവശ്യമായ കപ്പലുകളും രഹസ്യാന്വേഷണ സന്നാഹങ്ങളും അമേരിക്കൻ നാവികസേനയുടെ പക്കൽ നിലവിലുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. വളരെ ഇടുങ്ങിയ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ വിന്യസിക്കുന്നത് അമേരിക്കൻ നാവികസേനയെ വലിയ അപകടത്തിലാക്കും. കരയിൽ നിന്നുള്ള മിസൈലുകൾക്കും ഇറാന്റെ ഡ്രോൺ കൂട്ടങ്ങൾക്കും അമേരിക്കൻ കപ്പലുകളെ എളുപ്പത്തിൽ ലക്ഷ്യം വെക്കാൻ സാധിക്കുമെന്നത് ഈ സൈനിക നീക്കത്തിന്റെ റിസ്ക് വർദ്ധിപ്പിക്കുന്നു. വരും മണിക്കൂറുകളിൽ ഹോർമുസ് കടലിടുക്കിൽ ലോകം കണ്ട ഏറ്റവും വലിയ സൈനിക നീക്കങ്ങൾക്കാകും സാക്ഷ്യം വഹിക്കുക.














