
വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെ ജീവനാഡിയായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ സൈന്യം വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ഇറാന്‍റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ തന്ത്രപ്രധാന ദ്വീപിലെ 90-ലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്‍റെ നാവിക മൈനുകൾ സൂക്ഷിച്ചിരുന്ന സംഭരണശാലകൾ, മിസൈൽ ബങ്കറുകൾ, അത്യാധുനിക റഡാർ സംവിധാനങ്ങൾ എന്നിവയാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തത്.
ദ്വീപിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെയും പൈപ്പ് ലൈനുകളെയും ബാധിക്കാത്ത വിധത്തിൽ അതീവ കൃത്യതയാർന്ന ആക്രമണമാണ് നടത്തിയതെന്ന് സെന്‍റ്കോം അവകാശപ്പെട്ടു. ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ആഗോള എണ്ണവിപണിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, അവരുടെ സൈനിക പ്രഹരശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അഞ്ച് മൈൽ മാത്രം വിസ്തീർണ്ണമുള്ള ഈ കൊച്ചു ദ്വീപിൽ ഇന്നലെ രാത്രി നടന്ന സ്ഫോടനങ്ങളുടെ ശബ്‍ദം കിലോമീറ്ററുകൾ അകലെ വരെ കേൾക്കാമായിരുന്നു.
ഈ ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. തങ്ങളുടെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണക്കയറ്റുമതി കേന്ദ്രത്തിന് നേരെ അമേരിക്ക ഇത്രയും കടുത്ത നീക്കം നടത്തുമെന്ന് ഇറാൻ പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ഖാർഗ് ദ്വീപിന് നേരെയുള്ള ആക്രമണത്തിന് പകരമായി മേഖലയിലെ കൂടുതൽ അമേരിക്കൻ താവളങ്ങൾ ലക്ഷ്യം വെക്കുമെന്ന് ഇറാൻ വിപ്ലവ ഗാർഡുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധം അതിന്റെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് ഈ സൈനിക നീക്കം സൂചിപ്പിക്കുന്നത്.
















