
വാഷിംഗ്ടൺ: വെനസ്വേലൻ എണ്ണ വ്യാപാരത്തിന് ഏർപ്പെടുത്തിയ ഉപരോധങ്ങൾ കർശനമായി നടപ്പിലാക്കി കടുത്ത നടപടികൾ സ്വീകരിച്ച അമേരിക്ക. വെനസ്വേലയുമായി ബന്ധപ്പെട്ട റഷ്യൻ പതാകയുള്ള എണ്ണക്കപ്പലായ ‘മരിനേര’യെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യുഎസ് സേന പിടിച്ചെടുത്തു. ഉപരോധങ്ങൾ ലംഘിച്ചതിനാണ് ഈ കപ്പൽ പിടികൂടിയതെന്ന് യുഎസ് യൂറോപ്യൻ കമാൻഡ് അറിയിച്ചു. ലോകത്തിന്റെ ഏത് ഭാഗത്തും വെനസ്വേലൻ എണ്ണയുടെ നീക്കം തടയുമെന്നും ഉപരോധങ്ങൾ പൂർണമായി തുടരുന്നുണ്ടെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
വെനസ്വേലയിലേക്കും തിരിച്ചുമുള്ള എണ്ണക്കപ്പലുകൾക്കെതിരായ യുഎസ് സമുദ്ര ഉപരോധം മറികടക്കാനും യുഎസ് കോസ്റ്റ് ഗാർഡിന്റെ പരിശോധനകൾക്കെതിരെ പ്രതിരോധിക്കാനും ശ്രമിച്ചതിനാണ് കപ്പൽ പിടിച്ചെടുത്തത്. വെനസ്വേല, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വേണ്ടി ഉപരോധം ലംഘിച്ച് എണ്ണ കടത്തുന്ന ‘ഷാഡോ ഫ്ലീറ്റ്’ കപ്പലുകളുടെ ഭാഗമാണ് മരിനേരയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ച് സേനാംഗങ്ങൾ കപ്പലിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കപ്പലിന് മുകളിൽ ഹെലികോപ്റ്റർ പറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക നടപടിക്ക് മുന്നോടിയായി, കഴിഞ്ഞ മാസം മുതൽ അറ്റ്ലാന്റിക് സമുദ്രത്തിൽ ഈ കപ്പലിനെ യുഎസ് സേന പിന്തുടർന്നിരുന്നതായി വിവരങ്ങളുണ്ട്. കടൽത്തീരത്തെ കനത്ത കൊടുങ്കാറ്റിനിടെയും പിടിച്ചെടുക്കൽ ശ്രമങ്ങൾ നടന്നിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.















