യുഎസ് അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല, ഇറാഖിൽ നിന്നും കുവൈറ്റിൽ നിന്നും ഉദ്യോഗസ്ഥരെ മാറ്റുന്നെന്ന വാർത്തകൾ അടിസ്ഥാനരഹിതം; വിശദീകരണവുമായി അമേരിക്ക

വാഷിംഗ്ടൺ/കുവൈറ്റ് സിറ്റി: ഇറാഖിലെയും കുവൈറ്റിലെയും തങ്ങളുടെ എംബസികളിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും അടിയന്തരമായി ഒഴിപ്പിക്കാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉത്തരവിട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അധികൃതർ നിഷേധിച്ചു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിലെ എംബസികളിൽ നടപ്പിലാക്കിയതിന് സമാനമായ സുരക്ഷാ മുൻകരുതലുകൾ കുവൈറ്റിലും സ്വീകരിച്ചിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അമേരിക്കൻ വക്താക്കൾ വ്യക്തത വരുത്തിയത്.

ഇത്തരമൊരു ഒഴിപ്പിക്കൽ നടപടിക്ക് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്ന് ഡെപ്യൂട്ടി വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. നിലവിൽ എംബസികളുടെ പ്രവർത്തന നിലയിൽ യാതൊരു മാറ്റവുമില്ലെന്ന് കുവൈറ്റിലെ യുഎസ് എംബസി വക്താവ് സ്റ്റുവർട്ട് ടേണറും അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരു ഉറവിടത്തെ ഉദ്ധരിച്ച് ‘i24NEWS’ എന്ന മാധ്യമമാണ് ഉദ്യോഗസ്ഥരെ മാറ്റുന്നെന്ന വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ അവർ അത് വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്യുകയും തിരുത്തൽ നൽകുകയും ചെയ്തു. നിലവിൽ ഇസ്രായേലിലെയും ലെബനനിലെയും എംബസികൾക്ക് മാത്രമാണ് ഇത്തരം യാത്രാ നിയന്ത്രണങ്ങളും ഒഴിപ്പിക്കൽ നിർദ്ദേശങ്ങളും ബാധകമായിട്ടുള്ളതെന്ന് അമേരിക്കൻ ഭരണകൂടം ആവർത്തിച്ചു.

More Stories from this section

family-dental
witywide