പതിറ്റാണ്ടുകളുടെ ശത്രുതയ്ക്ക് അന്ത്യമാകുമോ? ജെ ഡി വാൻസ് പാകിസ്ഥാനിലേക്ക്; 1979 ന് ശേഷമുള്ള ഏറ്റവും നിർണ്ണായക ചർച്ച

ഇസ്ലാമാബാദ്: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ശനിയാഴ്ച പാകിസ്ഥാനിലെത്തുന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ചരിത്രം കുറിക്കാൻ ഒരുങ്ങുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ അധികൃതരുമായി നേരിട്ട് ചർച്ച നടത്തുന്ന ഏറ്റവും ഉയർന്ന റാങ്കിലുള്ള അമേരിക്കൻ ഉദ്യോഗസ്ഥനായി വാൻസ് ഇതോടെ മാറും. വർഷങ്ങളായി തുടരുന്ന അവിശ്വാസവും സംഘർഷവും നിറഞ്ഞ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഈ കൂടിക്കാഴ്ച അതീവ നിർണ്ണായകമാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറും തമ്മിൽ നടത്തിയ അനൗദ്യോഗിക ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. 2025 ജൂണിൽ ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതും, ഈ വർഷം ഫെബ്രുവരിയിൽ യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി വധിക്കപ്പെട്ടതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർണ്ണമായും വഷളാക്കിയിരുന്നു. ഈ തകർച്ചയിൽ നിന്നാണ് പുതിയൊരു സമാധാന ശ്രമത്തിന് അമേരിക്ക തുടക്കമിടുന്നത്.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചരിത്രത്തിൽ ഇതിനുമുൻപും പലപ്പോഴായി ചർച്ചകൾ നടന്നിട്ടുണ്ട്. 2015-ലെ ആണവ കരാറാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ 2013-ൽ ബരാക് ഒബാമയും ഹസൻ റൂഹാനിയും ഫോണിലൂടെ സംസാരിച്ചതൊഴിച്ചാൽ, നേരിട്ടുള്ള ചർച്ചകൾക്ക് പലപ്പോഴും തടസ്സങ്ങളുണ്ടായിരുന്നു. 1980-കളിൽ ജോർജ്ജ് എച്ച്.ഡബ്ല്യു ബുഷും 90-കളിൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖാത്തമിയും നടത്തിയ ശ്രമങ്ങളും പിന്നീട് ഫലം കാണാതെ പോവുകയായിരുന്നു. ഇപ്പോൾ യുദ്ധം 40 ദിവസം പിന്നിടുമ്പോൾ, വാൻസിന്റെ ഈ സമാധാന ദൗത്യം മേഖലയിൽ സമാധാനം കൊണ്ടുവരുമോ അതോ സംഘർഷം വർദ്ധിപ്പിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

More Stories from this section

family-dental
witywide