
മ്യൂണിക്ക്: വെനസ്വേലയിലെ നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ അമേരിക്കൻ പൗരന്മാരുടെ ജീവൻ പോലും പണയപ്പെടുത്തിയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇടപെട്ടതെന്ന് മരിയ കൊറീന മച്ചാഡോ. ഇതിനുള്ള നന്ദി സൂചകമായാണ് തനിക്ക് ലഭിച്ച നോബൽ സമാധാന പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതെന്ന് അവർ പ്രഖ്യാപിച്ചു. സുരക്ഷാ കാരണങ്ങളാൽ അമേരിക്കയിലെ വെളിപ്പെടുത്താത്ത ഒരിടത്തുനിന്ന് വീഡിയോ ലിങ്ക് വഴിയാണ് അവർ മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിനെ അഭിസംബോധന ചെയ്തത്.
എത്രയും വേഗം വെനസ്വേലയിലേക്ക് മടങ്ങാൻ താൻ ആഗ്രഹിക്കുന്നുവെന്നും, തന്റെ മടക്കം അമേരിക്കൻ ഗവൺമെന്റുമായി ഏകോപിപ്പിച്ചായിരിക്കും നടക്കുകയെന്നും മച്ചാഡോ വ്യക്തമാക്കി. വെനസ്വേലയുടെ നിലവിലെ ഇടക്കാല പ്രസിഡന്റായ ഡെൽസി റോഡ്രിഗസിന് മഡുറോയുടെ ക്രിമിനൽ പശ്ചാത്തലമുള്ള ഭരണകൂടവുമായി അടുത്ത ബന്ധമാണുള്ളതെന്ന് മച്ചാഡോ ആരോപിച്ചു. അമേരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് കഴിഞ്ഞ ദിവസം കാരക്കാസിൽ വെച്ച് റോഡ്രിഗസിനെ കാണുകയും എണ്ണ പ്ലാന്റുകൾ സന്ദർശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മച്ചാഡോയുടെ ഈ വിമർശനം.
വെനസ്വേലൻ ഗവൺമെന്റിന് മേൽ ആഭ്യന്തര സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ തെളിവാണ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴും നൂറുകണക്കിന് ആളുകൾ അഴികൾക്കുള്ളിലാണെന്ന് അവർ ഓർമ്മിപ്പിച്ചു.
ജയിൽ മോചിതനായി രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഹുവാൻ പാബ്ലോ ഗുാനിപയുമായി താൻ സംസാരിച്ചുവെന്ന് മച്ചാഡോ പറഞ്ഞു. അദ്ദേഹം ഇപ്പോൾ വീട്ടുതടങ്കലിലാണെന്നും വീടിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുകയാണെന്നും അവർ വെളിപ്പെടുത്തി.














