
വാഷിംഗ്ടൺ: അമേരിക്കയിൽ തോക്ക് വീശി വീഡിയോ പങ്കുവെച്ച ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ വ്യാപക പ്രതിഷേധം. യുഎസിലെ പ്രമുഖ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അഖിലേഷ് ചേത്‌ല രവി എന്ന യുവാവാണ് വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇയാളെ നാടുകടത്തണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി.
ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള സ്റ്റോറിൽ വെച്ച് അഖിലേഷ് തോക്ക് കയ്യിലെടുക്കുന്നതും അത് പരിശോധിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തിൽ “വെടിയുതിർത്തു (shots fired)” എന്ന തരത്തിലുള്ള റേഡിയോ സന്ദേശങ്ങളും കേൾക്കാം. ഇയാളുടെ സ്നാപ്ചാറ്റ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പുറത്തുവന്നത്.
എഫ്-1 സ്റ്റുഡൻ്റ് വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ നിയമവിരുദ്ധമായി പുറത്ത് ജോലി ചെയ്യുകയായിരുന്നുവെന്നും തോക്ക് കൈവശം വെച്ചത് ഗുരുതരമായ നിയമലംഘനമാണെന്നും സോഷ്യൽ മീഡിയയിൽ ആരോപണമുയർന്നു. അമേരിക്കൻ വിസ നിയമപ്രകാരം വിദ്യാർത്ഥികൾക്ക് ക്യാമ്പസിന് പുറത്ത് ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.
🚨BREAKING: Video of an immigrant named Akhilesh Chetla Ravi is going viral in which he appears to be showing off a gun. He is allegedly an F-1 student at Hood College and is reportedly working illegally at a gas station. He has since made his Instagram account private. pic.twitter.com/pM89huYkVr
— I Meme Therefore I Am 🇺🇸 (@ImMeme0) March 8, 2026
മേരിലാൻഡിലെ ഹൂഡ് കോളേജിൽ നിന്ന് 2025-ൽ ബിരുദം പൂർത്തിയാക്കിയ അഖിലേഷ് നിലവിൽ ജെ.പി മോർഗൻ ചേസ് എന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായാണ് ജോലി ചെയ്യുന്നത്. ഇതിനുമുമ്പ് ബയർ, ബൈജൂസ് തുടങ്ങിയ സ്ഥാപനങ്ങളിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ യുഎസ് ഇമിഗ്രേഷൻ വിഭാഗം (ICE), ഹോംലാൻഡ് സെക്യൂരിറ്റി എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ഇയാൾക്കെതിരെ നടപടി വേണമെന്ന് ആയിരക്കണക്കിന് ആളുകൾ ആവശ്യപ്പെട്ടു.
ഇന്ത്യക്കാർ നടത്തുന്ന വ്യാപകമായ തട്ടിപ്പുകൾ എല്ലാവരും അറിഞ്ഞു തുടങ്ങുന്നത് നല്ല കാര്യമാണ്, തോക്ക് കൈവശമുള്ള ആർക്കും അറിയാം, ഇങ്ങനെയല്ല അത് കൈകാര്യം ചെയ്യേണ്ടതെന്ന്, വലിയ കുഴപ്പത്തിൽ ചാടുമെന്ന് ഉറപ്പായിട്ടും എന്തിനാണ് ഇങ്ങനെയൊക്കെ കാണിച്ചുകൂട്ടുന്നത്? പഠനവും പുസ്തകവും ലൈബ്രറിയും വിട്ട് മറ്റ് കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ഏത് വിദ്യാർത്ഥിയെയും, പ്രത്യേകിച്ച് വിദേശികളെ, ഉടൻ തന്നെ നാടുകടത്തണം… ഇങ്ങനെ നീളുന്നു സോഷ്യൽ മീഡിയയുടെ പ്രതികരണം.
വിവാദത്തിന് പിന്നാലെ അഖിലേഷ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കി മാറ്റിയിട്ടുണ്ട്. അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളും ആയുധ നിയമങ്ങളും വിദേശ വിദ്യാർത്ഥികൾ ലംഘിക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Video of Indian student brandishing gun in US; Social media demands deportation, possible harsh action















