
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ അത്യാവശ്യ വിഭാഗത്തിൽപ്പെടാത്ത എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരോടും അടിയന്തരമായി രാജ്യം വിടാൻ അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉത്തരവിട്ടു. മേഖലയിലെ യുഎസ് ഉദ്യോഗസ്ഥർ നേരിടുന്ന സുരക്ഷാ ഭീഷണി മുൻനിർത്തിയാണ് ഞായറാഴ്ച ഈ സുപ്രധാന നീക്കമുണ്ടായത്.
അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സൈനിക നടപടികൾക്ക് തിരിച്ചടിയായി ഇറാൻ നടത്തുന്ന നീക്കങ്ങൾ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതാണ് ഈ തീരുമാനത്തിന് പിന്നിൽ. ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച റിയാദിലെ യുഎസ് എംബസിക്കും സി.ഐ.എ സ്റ്റേഷനും നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണത്തിൽ പരുക്കേറ്റ ഒരു യുഎസ് സൈനികൻ ഞായറാഴ്ച മരണപ്പെട്ടു.
നേരത്തെ ഉദ്യോഗസ്ഥർക്ക് സ്വന്തം താല്പര്യപ്രകാരം മടങ്ങാൻ അനുമതി നൽകിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ മടക്കം നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ അടിയന്തര വിഭാഗത്തിലുള്ള ഉദ്യോഗസ്ഥർ സൗദിയിൽ തുടരും. സൗദിക്ക് പുറമെ ഖത്തർ, ജോർദാൻ, ബഹ്‌റൈൻ, യു.എ.ഇ, ഇറാഖ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അമേരിക്ക തങ്ങളുടെ ഉദ്യോഗസ്ഥരെ പിൻവലിച്ചിട്ടുണ്ട്. കുവൈത്തിലെ എംബസി പ്രവർത്തനം പൂർണ്ണമായും നിർത്തിവെച്ചു.
War fears: US withdraws diplomats from Saudi Arabia, concerned about security threat.














