യുദ്ധം ഇറാനിൽ,സാമ്പത്തിക പ്രത്യാഘാതങ്ങൾ യുഎസിൽ അലയടിക്കാൻ തുടങ്ങി

ഇറാൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ യുഎസിൽ അലയടിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുകൾ. യുദ്ധത്തിന്റെ ആഘാതം വളരെ വ്യാപകമാണ്, അത് മോർട്ട്ഗേജ് നിരക്കുകൾ മുതൽ യാത്രാ ചെലവുകൾ വരെ എല്ലാത്തിനേയും ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. എണ്ണയുടെ സുഗമമായ വ്യാപാരത്തിന് തടസ്സം നേരിട്ടതോടെ വിലക്കയറ്റം പതിയെ ലോകം മുഴുവൻ വ്യാപിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

കോവിഡിനെ തുടർന്ന് ഉണ്ടായ പണപ്പെരുപ്പത്തിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്ന അമേരിക്കക്കാർക്ക് യുദ്ധം ഒരു അപ്രതീക്ഷിത അടിയായി മാറി.

ഗതാഗത ചെലവ് കൂടി


വെള്ളിയാഴ്ച യുഎസിലെ എണ്ണയുടെ ശരാശരി വില ഗാലണിന് $4.09 ആയി ഉയർന്നു, യുദ്ധത്തിന് തൊട്ടുമുമ്പുള്ളതിനേക്കാൾ $1 ൽ കൂടുതൽ, 2022 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. വാഹനമോടിക്കുന്നവർക്ക് കൂടുതൽ ചെലവ് വരുത്തുന്നതിനപ്പുറം, സാധനങ്ങളുടെ വിലവർധനക്ക് ഇതു കാരണമാകും. താങ്ങാനാവുന്ന വിലയെയും ജീവിതച്ചെലവിനെയും കുറിച്ച് ആളുകൾ ഇതിനകം തന്നെ വളരെയധികം ആശങ്കാകുലരാണ്.

കൃഷി, നിർമ്മാണം, ഗതാഗതം എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡീസലിൻ്റെ വില ഈ ആഴ്ച ഗാലണിന് $5.53 ൽ എത്തി, ഒരു വർഷം മുമ്പ് $3.64 ആയിരുന്നു ഇത്. ആഗോള എണ്ണവിലയിലെ വർദ്ധനവ് വിമാനക്കമ്പനികളുടെ ചെലവ് വർദ്ധിപ്പിച്ചു. അതിനാൽ തന്നെ പല എയർലൈനുകളും യാത്രാക്കൂലി വർധിപ്പിച്ചു കഴിഞ്ഞു.

മാർച്ച് 9 ന് ആരംഭിച്ച ആഴ്ചയിൽ ശരാശരി ആഗോള വിമാന യാത്രാ ചെലവ് 465 ഡോളറായി ഉയർന്നു, കഴിഞ്ഞ വർഷത്തെ ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ 24% വർധനവാണ് ഉണ്ടായതെന്ന് വ്യോമയാന ഡേറ്റ നൽകുന്ന പ്ലാറ്റ്‌ഫോമായ OAG പറയുന്നു. ജെറ്റ്ബ്ലൂ, യുണൈറ്റഡ് തുടങ്ങിയ വിമാനക്കമ്പനികളും ലഗേജ് ഫീസ് വർദ്ധിപ്പിച്ചു.

ലെൻഡിംഗ് ട്രീ പഠനമനുസരിച്ച്, ഇന്ധനച്ചെലവ് വർദ്ധിച്ചതിനാൽ തങ്ങളുടെ ചെലവുകൾ കൂടിയതായും സമ്പാദ്യവും കുറഞ്ഞതായും അമേരിക്കക്കാരിൽ മൂന്നിലൊന്ന് പേരും പറഞ്ഞു.

ഷിപ്പിംഗ് ചെലവുകൾ വർധിക്കും

ഇറാൻ യുദ്ധം ആഗോള എണ്ണവില ഉയർത്തുന്നതിനാൽ ഡെലിവറി കമ്പനികൾ ഇന്ധന സർചാർജുകൾ ഈടാക്കാൻ തുടങ്ങി .

ഉയർന്ന ഊർജ്ജ ചെലവ് ചൂണ്ടിക്കാട്ടി, യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റൽ സർവീസ് കഴിഞ്ഞ മാസം പ്രയോറിറ്റി മെയിൽ എക്സ്പ്രസ്, പ്രയോറിറ്റി മെയിൽ, യുഎസ്പിഎസ് ഗ്രൗണ്ട് അഡ്വാന്റേജ്, പാഴ്സൽ സെലക്ട് സേവനങ്ങൾക്ക് 8% സർചാർജ് ചുമത്താൻ പദ്ധതിയിടുന്നതായി അറിയിച്ചു.

ഏപ്രിൽ 17 മുതൽ തേർഡ് പാർട്ടി വിൽപ്പനക്കാർക്ക് 3.5% ഇന്ധന സർചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായി ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ പറഞ്ഞു, അതേസമയം ഫെഡ്‌എക്സും യുപിഎസും അടുത്തിടെ ഇന്ധന സർചാർജുകൾ ഇടാക്കാൻ തുടങ്ങിയിട്ടുണ്ട്.

മോർട്ട്ഗേജ് നിരക്ക് ഉയരും

യുദ്ധം അമേരിക്കക്കാരുടെ പോക്കറ്റുകളെ ബാധിക്കുന്ന മറ്റൊരു മാർഗം ഭവന വിപണിയിലാണ്, ഫെബ്രുവരി അവസാനത്തിൽ 6% ൽ താഴെയായി കുറഞ്ഞതിന് ശേഷം തുടർച്ചയായ അഞ്ച് ആഴ്ച മോർട്ട്ഗേജ് നിരക്കുകൾ ഉയർന്നു നിൽക്കുകയാണ്.

30 വർഷത്തെ സ്ഥിര മോർട്ട്ഗേജിന്റെ നിരക്ക് വ്യാഴാഴ്ച 6.46% ആയി ഉയർന്നതായി ഫ്രെഡി മാക് പറയുന്നു, ഇത് 2025 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ്.

ഇറാൻ യുദ്ധം മൂലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം നികത്താൻ നിക്ഷേപകർ ഉയർന്ന വരുമാനം ആവശ്യപ്പെടുന്നതിനാൽ യുഎസ് ഗവൺമെന്റ് ബോണ്ടുകളുടെ പലിശ നിരക്കുകൾ വർദ്ധിച്ചതിനാൽ മോർട്ട്ഗേജ് നിരക്കുകളും അതിനനുസരിച്ച് കൂടും.

More Stories from this section

family-dental
witywide