ആരാണ് എപ്സ്റ്റീൻ ഫയലുകളിലെ”ജി”? മെലാനിയയ്ക്ക് ഇവരുമായി എന്ത് ബന്ധം ? കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

വാഷിംഗ്ടൺ: ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവന്നപ്പോൾ മുതൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പേരിനായി ആളുകൾ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രഥമ വനിതയായ മെലാനിയ ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ ഫയലുകളിൽ ജെഫ്രി എപ്സ്റ്റീന്റെ മുൻ പങ്കാളിയും കുപ്രസിദ്ധമായ ലൈംഗികക്കടത്ത് കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതുമായ ഗിസ്‌ലെയ്ൻ മാക്‌സ്‌വെൽ വിശേഷിപ്പിക്കപ്പെടുന്നത് ജി എന്നാണ്.

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണ ഫയലുകളിൽ നിന്ന് യുഎസ് നീതിന്യായ വകുപ്പ് ഏറ്റവും ഒടുവിൽ പുറത്തുവിട്ട രേഖകളിൽ, ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും മെലാനിയ ട്രംപും തമ്മിൽ നടത്തിയതെന്ന് ആരോപിക്കപ്പെടുന്ന ഇമെയിൽ സന്ദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. 2002-ൽ നടന്ന ഈ സംഭാഷണത്തിൽ, മാക്‌സ്‌വെല്ലും മെലാനിയ നോസും (അന്ന് ഡോണൾഡ് ട്രംപുമായുള്ള വിവാഹം കഴിഞ്ഞിരുന്നില്ല) ‘ന്യൂയോർക്ക് മാഗസിനിൽ’ വന്ന ഒരു വാർത്തയെക്കുറിച്ചും യാത്രാ പദ്ധതികളെക്കുറിച്ചും സംസാരിച്ചതായി പറയപ്പെടുന്നു. ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്തതനുസരിച്ച്, മാക്‌സ്‌വെൽ ന്യൂയോർക്കിൽ തിരിച്ചെത്തുമ്പോൾ തന്നെ വിളിക്കണമെന്ന് മെലാനിയ ആവശ്യപ്പെട്ടതായും ഈ രേഖകളിൽ കാണുന്നു.

ന്യൂയോർക്ക് മാഗസിനിൽ ജെഫ്രി എപ്സ്റ്റീനെക്കുറിച്ച് വന്ന ഒരു ലേഖനത്തെ മെലാനിയ ഇമെയിലിൽ പ്രശംസിച്ചിരുന്നു. “ജെ.ഇ-യെക്കുറിച്ചുള്ള (ജെഫ്രി എപ്സ്റ്റീൻ) നല്ല സ്റ്റോറി, ചിത്രത്തിൽ നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട്” എന്ന് മെലാനിയ കുറിച്ചു. സന്ദേശത്തിൻ്റെ അവസാനം “ലവ്, മെലാനിയ” (Love, Melania) എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശത്തിന് മറുപടിയായി മാക്‌സ്‌വെൽ മെലാനിയയെ “സ്വീറ്റ് പീ” (Sweet Pea) എന്ന് അഭിസംബോധന ചെയ്യുകയും, താൻ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും അറിയിച്ചു.  ഈ രേഖകൾ ഇരുവരും തമ്മിലുണ്ടായിരുന്ന സാമൂഹിക ബന്ധത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, മെലാനിയ ട്രംപിനെതിരെ എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നും ഇതുവരെ ആരോപിക്കപ്പെട്ടിട്ടില്ല.

ലൈംഗിക കുറ്റവാളിയും സാമ്പത്തിക ഇടപാടുകാരനുമായിരുന്ന എപ്സ്റ്റീൻ, ലൈംഗികക്കടത്ത് കേസുകളിൽ വിചാരണ കാത്തിരിക്കെ 2019 ഓഗസ്റ്റിൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിൽ 66-ാം വയസ്സിൽ മരിച്ച നിലയിൽ കാണപ്പെട്ടു. എപ്സ്റ്റീന്റേത് ആത്മഹത്യയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

പ്രസിഡൻ്റ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ തുടങ്ങി നിരവധി പ്രമുഖരുമായി എപ്സ്റ്റീന് സാമൂഹിക ബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇവർക്കെതിരെ യാതൊരു കുറ്റാരോപണവും നിലവിലില്ല. എപ്സ്റ്റീൻ്റെ മരണത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ താനുമായുള്ള ബന്ധം അവസാനിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Who is ‘G’ in the Epstein files? What is Melania’s connection to them? More revelations emerge

More Stories from this section

family-dental
witywide